മോസ്കോ: ആക്രമണപ്രത്യാക്രമണങ്ങൾ നിറഞ്ഞുനിന്ന മത്സരത്തിൽ അർജന്റീനിയൻ വെല്ലുവിളിയെ വേഗതയിൽ അതിജീവിച്ച് ഫ്രാൻസ്. മുന്നേറ്റങ്ങൾ കളം നിറഞ്ഞ ഒന്നാം പ്രീക്വാർട്ടറിൽ ഫ്രാൻസിന് 4-3ന്റെ ത്രസിപ്പിക്കുന്ന ജയം. ഫ്രഞ്ച് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച കൈലിയൻ എംബാപെ രണ്ട് തവണ വല ചലിപ്പിച്ചു.
അന്‍റോയിൻ ഗ്രിസ്മാൻ, കിലീയൻ എംബാപെ എന്നിവരുടെ നേതൃത്വത്തിൽ ഇരച്ചുകയറുന്ന ഫ്രഞ്ച് നിരയെ തടഞ്ഞു നിർത്താൻ പാട് പെടുന്ന അർജന്റീനയെ ആണ് ആദ്യ പ്രീക്വാർട്ടറിൽ കണ്ടത്. 11-ാം മിനിറ്റിൽ മാർക്കോസ് റോജോ എംബാപെയെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ അന്‍റോയിൻ ഗ്രിസ്മാൻ ഫ്രാൻസിനുവേണ്ടി ആദ്യ ഗോൾ നേടി. തുടർന്ന് ശക്തമായ ആക്രമണങ്ങൾ നടത്തിയെങ്കിലും ഫിനിഷിങിലെ പിഴവുകൾ അർജന്‍റീനയ്‌ക്ക് തിരിച്ചടിയായി.
എന്നാൽ, 41-ാം മിനിറ്റിൽ ഉജ്ജ്വലമൊരു ലോംഗ് റേഞ്ചിലൂടെ ഡി മാരിയ അർജന്‍റീനയെ ഒപ്പമെത്തിച്ചു. 48-ാം മിനിറ്റിൽ മെക്കാർഡോയിലൂടെ അർജന്‍റീന മുന്നിൽ. പോസ്റ്റ് ലക്ഷ്യമാക്കിയുള്ള മെസ്സിയുടെ ഷോട്ടിൽ കാല് വച്ച മെക്കാർഡോ, ഗോളിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
എന്നാൽ, 57-ാം മിനിറ്റിൽ ബഞ്ചമിൻ പാവർഡിലൂടെ ഫ്രാൻസ് തുല്യത നേടി. 64-ാം മിനിറ്റിൽ കിലീയൻ എംബാപെയുടെ ഗോളിലൂടെ ഫ്രാൻസിന് ലീഡ്. 68-ാം മിനിറ്റിൽ എംബാപെ വീണ്ടും അർജന്‍റീനിയൻ വല ചലിപ്പിച്ചു. 93-ാം മിനിറ്റിൽ മെസി നൽകിയ ഉഗ്രൻ പാസ് അഗ്യൂറോ വലയിലെത്തിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല.