മോസ്കോ: ലോകകപ്പ് പ്രീക്വാർട്ടറിൽ കരുത്തരായ സ്പെയിൻ ഇന്ന് ആതിഥേയരായ റഷ്യയെ നേരിടും. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയും ഡെൻമാർക്കും ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയിലെ ജേതാക്കളായ സ്പെയിനും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും ആതിഥേയരുമായ റഷ്യയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം ഇന്ന് രാത്രി 7.30ന് നടക്കും. കരുത്തുറ്റ മുന്നേറ്റ, മധ്യനിരകളുള്ള സ്പെയിനാണ് ഇന്ന് ഫേവറിറ്റുകളെങ്കിലും, റഷ്യ ചില്ലറക്കാരല്ല. 2010 ൽ കപ്പ് നേടിയതിനു ശേഷം ആദ്യമായാണ് സ്പെയിൻ നോക്കൗട്ട് റൗണ്ടിലെത്തുന്നത്.
ആതിഥേയരാജ്യങ്ങൾക്കെതിരായ അവരുടെ പ്രകടനം അത്ര മെച്ചവുമല്ല. സൗദിക്കും ഈജിപ്‍റ്റിനും എതിരായ പ്രകടനം റഷ്യ ഇന്ന് പുറത്തെടുത്താൽ സ്പെയിനിന് കാര്യങ്ങൾ എളുപ്പമാവില്ല. പോർച്ചുഗൽ, മൊറോക്കോ ടീമുകൾക്കെതിരായ മത്സരത്തിൽ സ്പാനിഷ് പ്രതിരോധത്തിലെ വിള്ളലുകൾ വ്യക്തമായതാണ്. മൂർച്ചയുള്ള ആക്രമണത്തിലൂടെ അത് മുതലെടുക്കാൻ റഷ്യയ്‌ക്കായാൽ കളി മാറും. ഇതൊക്കെയാണെങ്കിലും മുൻതൂക്കം സ്പെയിനിന് തന്നെ.
ഗ്രൂപ്പ് ഡി ജേതാക്കളായ ക്രൊയേഷ്യയും സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഡെൻമാർക്കും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം രാത്രി 11.30ന് നടക്കും. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരവും ജയിച്ച ക്രൊയേഷ്യയുടെ സുവർണനിര 1998ലെ മൂന്നാം സ്ഥാനത്തെ മറികടക്കാൻ പ്രാപ്തിയുള്ളവരാണ്. റാക്കിറ്റിച്ചും മോഡ്രിച്ചും ബാദെൽജും ആക്രമണത്തിന് നൽകുന്ന മൂർച്ചയും മുൻതൂക്കവും അപാരമാണ്.
മറുവശത്ത് ഡെൻമാർക്ക് ഫേവറിറ്റുകളല്ലെങ്കിലും അട്ടിമറിക്ക് പ്രാപ്തരാണ്. പ്രാഥമിക റൗണ്ടിൽ രണ്ട് ഗോൾ മാത്രമേ അടിച്ചുള്ളുവെങ്കിലും വഴങ്ങിയത് ഒന്ന് മാത്രം. പോരാത്തതിന് ഒടുവിൽ കളിച്ച 18 മത്സരത്തിൽ ഒന്നുപോലും തോറ്റിട്ടുമില്ല പ്രതിരോധം കരുത്തായുള്ള ഡാനിഷ് നിര.