മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ സ്പെയിനെ അട്ടിമറിച്ച് റഷ്യ ക്വാർട്ടറിൽ. മുൻ ചാമ്പ്യന്മാരെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് അവസാന എട്ടിൽ റഷ്യ ഇടം പിടിച്ചത്. സ്പെയിന്‍റെ രണ്ട് കിക്കുകൾ തടുത്തിട്ട റഷ്യൻ ഗോളി ഇഗോർ അക്കിൻഫീവാണ് വിജയശിൽപി.
ശക്തമായ മുന്നേറ്റമാണ് തുടക്കം മുതൽ സ്പെയിൻ നടത്തിയതെങ്കിലും ഈ ലോകകപ്പിലുടനീളം കണ്ട ഫിനിഷിങിലെ പോരായ്മ അവർക്ക് വിനയാവുകയായിരുന്നു. റഷ്യയുടെ പ്രതിരോധ തന്ത്രങ്ങൾ കൂടിയായപ്പോൾ കാര്യങ്ങൾ പൂർണം. സെർഗെ ഇഗ്നാഷെവിച്ചിന്‍റെ സെൽഫ് ഗോളിലൂടെ 12-ാം മിനിറ്റിൽ സ്പെയിൻ മുന്നിലെത്തി. ഇസ്കോയുടെ ഫ്രീകിക്ക് ഇഗ്നാഷെവിച്ചിന്‍റെ കാലിൽ തട്ടി വലയിലേക്ക്. മത്സരത്തിൽ സ്പെയിൻ വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും റഷ്യൻ പ്രതിരോധം പിളർത്താനായില്ല. 41-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ റഷ്യ തുല്യത നേടി. സ്വന്തം ബോക്സിനുള്ളിൽ ജെറാർഡ് പിക്വെ പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പെനാൽറ്റി. ആർട്ടെം സ്യൂബ അനായാസം പന്ത് വലയിലാക്കി.
66-ാം മിനിറ്റിൽ ഇനിയെസ്റ്റ ഇറങ്ങിയതോടെ സ്പാനാഷ് ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച കൈവന്നെങ്കിലും ഗോൾ അകന്ന് നിന്നു. അവസാന മിനിറ്റുകളിലേക്ക് അടുത്തത്തോടെ സ്പെയിനിന്‍റെ സമ്പൂർണ ആക്രമണവും റഷ്യയുടെ പ്രതിരോധവും നിറഞ്ഞുനിന്നത്. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോഴും ഇടയ്‌ക്കിടെ സ്പാനിഷ് താരങ്ങളുടെ ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും റഷ്യൻ ഗോളി അകിൻഫീവ് നിഷ്പ്രയാസം കയ്യിലൊതുക്കി.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇനിയെസ്റ്റയും ജെറാർഡ് പിക്വെയും ലക്ഷ്യം കണ്ടെങ്കിലും മൂന്നാമതെത്തിയ കോക്കെയുടെ ഷോട്ട് അകിൻഫീവ് സേവ് ചെയ്തതോടെ റഷ്യയ്‌ക്ക് മേൽക്കൈ. അടുത്ത കിക്കെടുത്ത സെർജിയോ റാമോസ് പിഴവ് വരുത്തിയില്ല. എന്നാൽ അവസാന കിക്കെടുത്ത ഇയാഗോ അസ്പാസിന്‍റെ ഷോട്ട് തട്ടിയകറ്റി അകൻഫീവ് സ്പാനിഷ് പോരാട്ടത്തിന് തിരശ്ശീല വീഴ്‌ത്തി.