മോസ്കോ: ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടർ പോരാട്ടത്തിന് ബ്രസീൽ ഇന്ന് ഇറങ്ങും. കരുത്തരായ മെക്സികോയാണ് കാനറികളുടെ എതിരാളികൾ. രാത്രി 11.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബെൽജിയം – ജപ്പാനെ നേരിടും.
പ്രീക്വാർട്ടറിന് ബ്രസീൽ ഇറങ്ങുന്നു. ജർമനിയെ കെട്ടുകെട്ടിച്ച മെക്സിക്കൻ കരുത്തിനെതിരെ. ആദ്യ ലീഗ് മത്സരത്തിൽ സ്വിറ്റ്സർലഡിനോട് സമനില. പിന്നെ കോസ്റ്റാറിക്കയെയും സെർബിയയെയും എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത കാനറികൾ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിൽ. ആദ്യ രണ്ട് മത്സരങ്ങളിലും ഗോളടിച്ച് ഫിലിപ്പ് കുട്ടീന്യോയും, ഗോളടിച്ചും സഹതാരങ്ങൾക്ക് ഗോളിലേക്ക് വഴിയൊരുക്കി നെയ്മറും കരുത്തറിയിച്ച് കഴിഞ്‍ഞു. തിയാഗോ സിൽവയും മാഴ്സലോയും ഉൾപ്പെട്ട കരുത്തുറ്റ പ്രതിരോധ നിര, ഇരമ്പിയാർക്കുന്ന മെക്സികൻ മുന്നേറ്റത്തിന് തടയിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ജർമനിയെ കീഴടക്കി ലോകകപ്പ് പോരാട്ടത്തിന് തുടക്കമിട്ട മെക്സികോയ്‌ക്ക് സ്വീഡനെതിരെ അവസാന മത്സരത്തിൽ പിടിച്ചുനിൽക്കാനായില്ല. കരുത്തുറ്റ പ്രതിരോധ നിരയും ഗോൾവല കാത്ത് ഗ്വില്ലർമോ ഒച്ചാവോയും ബ്രസീലിയൻ മുന്നേറ്റത്തെ പിടിച്ചുകെട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലോകകപ്പ് പ്രീക്വാർട്ടറിൽ അടിപതറുന്ന ചരിത്രം ഇത്തവണയെങ്കിലും മെക്സികോയ്‌ക്ക് തിരുത്തിയേ മതിയാകു. സമാറ അരീനയിൽ രാത്രി 7.30 നാണ് മത്സരം.
രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയം ഏഷ്യൻ സാന്നിദ്ധ്യമായ ജപ്പാനെ നേരിടും. ഗ്രൂപ്പ് ജേതാക്കളായി പോരാട്ടത്തിന് ഇറങ്ങുന്ന ബൽജിയം മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ കരുത്തറിയിച്ച് കഴിഞ്ഞു. ഗോൾവേട്ടയിൽ രണ്ടാമതുള്ള റൊമേലു ലുക്കാക്കുവും ഇഡൻ ഹസാർഡും മിന്നിത്തെളിഞ്ഞാൽ ലോകകപ്പിൽ നാലാം തവണയും ക്വാർട്ടറിൽ ബൽജിയത്തിന് പോരാടാം. ഫെയർ പ്ലേ എൻട്രിയിലൂടെ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച ജപ്പാൻ മികച്ച പോരാട്ടം കാഴ്ചവയ്‌ക്കാനാണ് ലക്ഷ്യമിടുന്നത്.