മോസ്കോ: മെക്സിക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ ലോകകപ്പ് ഫുട്ബോളിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നെയ്മറും റൊബർട്ടോ ഫിർമീന്യോയുമാണ് ബ്രസീലിന്‍റെ ഗോളുകൾ നേടിയത്.
ആദ്യ 25 മിനിറ്‍റിൽ കളം നിറഞ്ഞ് കളിച്ച മെക്സിക്കോയുടെ മുന്നേറ്റങ്ങൾ കണ്ട ഏവരും ഒരു നിമിഷം സംശയിച്ചു കാണും ജർമ്മനിക്കും അർജന്‍റീനയ്‌ക്കും സ്പെയ്നിനും പിന്നാലെ കാനറികളും ഈ ലോകകപ്പിൽ നിന്നും കളമൊഴിയുമോ എന്ന്.
എന്നാൽ പതിയെ, താളം കണ്ടെത്തിയ ബ്രസീൽ ആക്രമണത്തിന്‍റെ തിരമാലകൾക്കൊപ്പം പ്രതിരോധത്തിന്‍റെ വൻകോട്ടയും തീർത്തു. പതിവിൽ നിന്നും വ്യത്യസ്തമായി വേഗവും വൈവിധ്യതയും പുലർത്തിയ നെയ്മർ മെക്സിക്കൻ ഗോൾമുഖത്ത് ഭീതി പരത്തി. 51-ാം മിനിറ്റിൽ വില്യന്‍റെ ക്രോസിൽ നിന്നും നെയ്മർ മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. മറുവശത്ത് മെക്സിക്കൻ മുന്നേറ്റങ്ങൾ ഇടയ്‌ക്ക് കണ്ടെങ്കിലും അവയൊക്കെ ബ്രസീലിയൻ പ്രതിരോധത്തിൽ തട്ടിയുടഞ്ഞു.
കുടീഞ്ഞോയ്‌ക്ക് പകരം കളത്തിലറങ്ങിയ റൊബർട്ടോ ഫിർമീന്യൊ 88-ാം മിനിറ്റിൽ ജയമുറപ്പിച്ച ഗോളിനുടമയായി. നെയ്മറിന്‍റെ ക്രോസിൽ നിന്നായിരുന്നു ഗോളിന്‍റെ പിറവി. ശക്തമായ മുന്നേറ്റം നടത്തിയ ബ്രസീൽ ഇന്ന് 21 ഷോട്ടുകളാണ് മെക്സിക്കൻ ഗോൾ ലക്ഷ്യമാക്കി തൊടുത്തത്. അതിൽ നല്ലൊരു ശതമാനം ഷോട്ടുകളും ഗോളി ഗ്വില്ലർമോ ഒക്കാവോ രക്ഷപ്പെടുത്തുകയായിരുന്നു.