മോസ്കോ: ലോകകപ്പ് ഫുട്ബോളിന്‍റെ പ്രീക്വാർട്ടറിൽ സ്വീഡനും സ്വിറ്റ്സർലൻഡും ഇന്ന് നേർക്കുനേർ. മറ്റൊരു പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട്, കൊളംബിയയെ നേരിടും. പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് സമാനപമാകും.
ഗ്രൂപ്പ് എഫ് ജേതാക്കളായി എത്തിയ സ്വീഡനും ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡും തമ്മിലുള്ള പ്രീക്വാർട്ടർ പോരാട്ടം വൈകിട്ട് 7.30നാണ് നടക്കുക. ജർമ്മനിയോട് തോറ്റെങ്കിലും ദക്ഷിണ കൊറിയയേയും മെക്സിക്കോയേയും തോൽപ്പിച്ചാണ് അവരുടെ നോക്കൗട്ട് പ്രവേശം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതും നല്ല ഒത്തിണക്കവും ശാരീരികമായ മേൽക്കയ്യും സ്വീഡനെ അപകടകാരികളാക്കുന്നു. 1994ലെ മൂന്നാം സ്ഥാനത്തിന് ശേഷം വലിയ പ്രഭാവം ചെലുത്താൻ കഴിഞ്ഞിട്ടില്ല.
മറുവശത്ത് അപ്രതീക്ഷിത മുന്നേറ്റമാണ് സ്വിസ് ടീം നടത്തിയത്. ബ്രസീലിനേയും കോസ്റ്റാറിക്കയേയും സമനിലയിൽ പിടിച്ച സ്വിറ്റ്സർലൻഡ് സെർബിയയെ തോൽപ്പിക്കുകയും ചെയ്തു. 1954ന് ശേഷം ക്വാർട്ടറിലെത്തിയിട്ടില്ലാത്ത സ്വിറ്റ്സർലൻഡിന് പ്രതിരോധത്തിലെ പ്രധാനികളായ ക്യാപ്റ്റൻ സ്റ്റീഫൻ ലിറ്റ്സ്റ്റെയിനറുടേയും ഫാബിയൻ ഷായറുടേയും സസ്പെൻഷൻ പ്രശ്നം സൃഷ്ടിച്ചേക്കും
ഗ്രൂപ്പ് എച്ച് ജേതാക്കളായ കൊളംബിയയും ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം രാത്രി 11.30 ന് തുടങ്ങും. ആദ്യ മത്സരത്തിൽ ജപ്പാനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും പോളണ്ടിനേയും സെനഗലിനേയും പരാജയപ്പെടുത്തി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ എത്തിയെങ്കിലും ഇക്കുറി ഇംഗ്ലീഷ് പ്രതിരോധം തകർക്കുക ദുഷ്കരമായിരിക്കും. പന്തടക്കത്തിലും ഗതിനിയന്ത്രണത്തിലും മുൻതൂക്കം നേടുന്നതിനൊപ്പം ഇംഗ്ലണ്ടിന്‍റെ ശക്തമായ പ്രത്യാക്രമണത്തിന് തടയിടുകയും വേണം.
മറുവശത്ത് ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ യുവനിര നേരിടുന്ന ആദ്യ അഗ്നിപരീക്ഷയായിരിക്കും ഇന്നത്തെ മത്സരം. ലോകകപ്പിലെ ഇംഗ്ലീഷ് വരൾച്ചയ്‌ക്ക് അറുതിവരുത്താൻ കെൽപ്പുള്ളവരെന്ന് വിലയിരുത്തപ്പെടുന്ന ഹാരി കെയ്നും കൂട്ടരും പ്രതിഭയിലും ആത്മവിശ്വാസത്തിലും പോരാട്ട വീര്യത്തിലും മറ്റാരെക്കാളും മുന്നിലാണ്. നീക്കങ്ങളിലെ ഒത്തിണക്കവും ആക്രമണത്തിലെ മൂർച്ചയും തുടർന്നാൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുക പ്രയാസമായിരിക്കും.