തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ് സുപ്രിംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. നാലാം പ്രതി ഫാ. ജെയ്സ് കെ ജോർജ് തിങ്കളാഴ്ച ഹർജി നൽകും. അതേസമയം വൈദികരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ വ്യാപകമാക്കുന്നതിനിടെയാണ് ഒന്നാംപ്രതി ഫാദർ എബ്രഹാം വർഗീസ് മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വൈദികരെ അറസ്റ്റ് ചെയ്യുന്നതിന് കോടതി വിലക്ക് ഇല്ലാത്തതിനാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നിലവിൽ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള മൂന്നാം പ്രതി ഫാദർ ജോൺസൺ വി മാത്യുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ളവർ നാടുവിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിലും റയിൽവേ സ്റ്റേഷനുകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇവരുടെ വീടുകളും മറ്റും പൊലീസ് നിരീക്ഷണത്തിലാണ്. ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസിന്റെ പാസ്പോർട്ട് രേഖകൾ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.