മോസ്കോ: അർജന്‍റീനയെ തോൽപ്പിച്ച രണ്ട് ടീമുകൾ വിശ്വ കിരീടത്തിനായി ഏറ്റുമുട്ടുമ്പോൾ കളി നിയന്ത്രിക്കുന്നത് ഒരു അർജന്‍റീനക്കാരനാണ്. പരിജയസമ്പന്നനായ റഫറി നെസ്റ്റർ പിറ്റാനയാണ് കലാശപോരാട്ടം നിയന്ത്രിക്കുക.
ലോകകപ്പ് ഫൈനലിൽ മാറ്റുരയ്‍ക്കാൻ അർജന്‍റീന യോഗ്യത നേടിയില്ലെങ്കിലും, കലാശപ്പോരാട്ടത്തിന് ആൽബിസെലസ്റ്റികളുടെ കയ്യൊപ്പുണ്ടാകും. ലോകകപ്പ് മാമാങ്കത്തിന്‍റെ ഫൈനൽ മത്സരം നിയന്ത്രിക്കാന്‍ നിയോഗിതനായിരക്കുന്നത് നാൽപത്തിമൂന്നുകാരനായ നെസ്റ്റർ പിറ്റാനയാണ്.പിറ്റാന ഉൾപ്പടെ മൂന്ന് അർജന്‍റീനക്കാരാണ് ഇത്തവണ കളി നിയന്ത്രിക്കാൻ മൈതാനത്തും പുറത്തുമായി ഉണ്ടാകുക. പിറ്റാനയും സഹ റഫറിമാരായി ഹെർനന്‍ മെയ്ഡന, യുവാന്‍ പി ബെലാറ്റി എന്നിവരാണ് മറ്റ് അർജന്‍റീനക്കാർ.
2006 ലെ ഫൈനൽ നിയന്ത്രിച്ച ഹൊരാഷിയോ എലിസോന്‍റോയ്‌ക്കു ശേഷം ലോകകപ്പ് ഫൈനലിൽ റഫറിയാകുന്ന അർജന്‍റീനക്കാരനാണ് പിറ്റാന. 2010 മുതൽ ഫിഫയുടെ അന്താരാഷ്‌ട്ര റഫറിയാണ് നസ്റ്റർ പിറ്റാന. റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരം ഉൾപ്പെടെ പിറ്റാന ഇതുവരെ ഈ ലോകകപ്പിൽ നാലു മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിനിറങ്ങുന്ന ഫ്രാന്‍സിന് അർജന്‍റീനക്കാരനായ റഫറി എത്തുന്നത് നെഞ്ചിടിപ്പ് കൂട്ടും. ഫ്രാന്‍സ് ഇറ്റലിയോട് തോറ്റ 2006 ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനു നേരെ ചുവപ്പ് കാർഡ് നീട്ടിയത് അർജന്‍റീനക്കാരനായ ഹൊരാഷിയോ എലിസോന്‍റോയായിരുന്നു.
റഷ്യന്‍ ലോകകപ്പിന് ഫൈനൽ ടിക്കറ്റ് ലഭിക്കാത്ത ഹോളണ്ടിന്‍റെ ആരാധകർക്കുമുണ്ട് സന്തോഷിക്കാന്‍ വക. ഫൈനൽ മത്സരത്തിന് നിയോഗിക്കപ്പെട്ട മറ്റു രണ്ട് സഹ റഫറിമാരായ ബ്യോൺ കുയ്പ്പേഴ്സും, എർവിന്‍ സെയിന്‍സ്ട്രയും ഡച്ചുകാരാണ്.















