ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ജയ്ഷെ മുഹമ്മദ് ഭീകരർക്കു പാക്കിസ്ഥാനിൽ പരിശീലനം നൽകുന്നതായി റിപ്പോർട്ടുകൾ പുറത്ത്.ജയ്ഷെ ഭീകരർക്ക് ആഴക്കടലിലുള്ള ഡൈവിങ് പരിശീലനമാണു പാക്കിസ്ഥാനിലെ ബഹാവൽപുരിൽ നടക്കുന്നതെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്.ഈ സാഹചര്യത്തിൽ രാജ്യമെമ്പാടുമുള്ള നാവികസേന ആസ്ഥാനങ്ങൾക്ക് ഉൾപ്പെടെ ജാഗ്രതാനിർദേശം നൽകിയതായി റിപ്പോർട്ട് ചെയ്തു.
വിവിധ സുരക്ഷാ ഏജൻസികളിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ച് ഇന്ത്യയുടെ മൾട്ടി ഏജൻസി സെന്ററാണ്(എംഎസി) ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത് .നാവികസേനയുടെ തന്ത്രപ്രധാനമായ ‘സമ്പാദ്യങ്ങൾ ’ ലക്ഷ്യമിട്ടുള്ള പദ്ധതികളാണു ജയ്ഷെ ഭീകരർ തയാറാക്കുന്നതെന്നാണ് പുറത്തുവിട്ട വിവരം.നാവികസേനയുടെ യുദ്ധക്കപ്പലുകളെയാണോ അതോ ആണവ മുങ്ങിക്കപ്പലുകളെയാണോ ഭീകരർ ലക്ഷ്യം വയ്ക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.
എന്നാൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎൻഎസ് അരിഹന്ത് ഉൾപ്പെടെയുള്ള ബാലിസ്റ്റിക് മിസൈൽ മുങ്ങിക്കപ്പലുകളെയാണോ ഭീകരർ ലക്ഷ്യം വയ്ക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ നേവൽ ബേസുകളിലേക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
അതെസമയം ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് നാവികസേന വ്യക്തമാക്കുന്നത്.ഇന്ത്യയുടെ നാവിക ആസ്ഥാനങ്ങളിലും തുറമുഖങ്ങളിലും ബഹുതല സുരക്ഷാഗ്രിഡ് ആണ് ഒരുക്കിയിരിക്കുന്നത്.സമുദ്രത്തിന്നടിയിലൂടെ തുറമുഖങ്ങളെ സമീപിച്ചു കൊണ്ടിരിക്കുന്ന എന്തിനെയും തിരിച്ചറിയാൻ സാധിക്കുന്ന സോണാർ സംവിധാനമുൾപ്പെടെയാണിത്.ആഴക്കടൽ ഡൈവർമാരുടെ സാന്നിധ്യം തിരിച്ചറിയുകയെന്നതാണ് ഇതിന്റെ പ്രധാന ചുമതല.