കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിലടക്കം ഉയർന്നുവന്ന ഒരു ചോദ്യമായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമോ എന്നത്. ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിലായുരുന്നു ചർച്ചകൾ. ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തേതുമായ ഏകദിന മത്സരത്തിന് ശേഷം മാച്ച് ബോൾ ധോണി ചോദിച്ചുവാങ്ങിയതാണ് ചർച്ചകൾക്ക് ആധാരം.
എന്നാൽ ഇപ്പോൾ അഭ്യൂഹങ്ങൾ തള്ളി ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി തന്നെ രംഗത്തെത്തി. ധോണി ഇപ്പോൾ എങ്ങോട്ടും പോകുന്നില്ലെന്നും റിപ്പോർട്ടുകൾ അസംബന്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിനെ കാണിക്കുന്നതിനു വേണ്ടിയാണ് ധോണി പന്ത് ചോദിച്ചു വാങ്ങിയതെന്നും, മത്സരത്തിനുശേഷം പന്തില്‍ സംഭവിച്ചിരിക്കുന്ന വ്യതിയാനം മനസിലാക്കുന്നതിനായിരുന്നു ഇതെന്നും രവി ശാസ്ത്രി പറഞ്ഞു.
2014ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ധോണിയുടെ അവസാന ടെസ്റ്റ് മത്സരം. മെൽബണിൽ വച്ച് നടന്ന ഈ മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ടിൽ നിന്നും സ്റ്റംപുകൾ എടുത്താണ് മടങ്ങിയത്. ഇതാണ് മാച്ച് ബോൾ വാങ്ങിയപ്പോൾ അഭ്യൂഹങ്ങൾ ഉയരാൻ കാരണം.















