ന്യൂഡൽഹി: സുപ്രീം കോടതി നടപടികളും തത്സമയ സംപ്രേക്ഷണത്തിലേക്ക്. പരീക്ഷണ അടിസ്ഥാനത്തിൽ ഇക്കാര്യം പരിശോധിക്കുന്നതിൽ കേന്ദ്രസർക്കാരിന് എതിർപ്പില്ലെന്ന് അറ്റോണി ജനറൽ സുപ്രിംകോടതിയെ അറിയിച്ചു. അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ തത്സമയ സംപ്രക്ഷണത്തിന്റെ മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
രാജ്യത്തെ ജുഡീഷ്യൽ സംവിധാനം പരമ്പരാഗത ശൈലി തിരുത്തുന്ന വിപ്ലവകരമായ ചുവട് വയ്പ്പിന്. പ്രധാന കോടതികളുടെ നടപടികൾ തത്സമയം പ്രക്ഷേപണം ചെയ്യുന്ന രാജ്യമായ് ഉടൻ ഇന്ത്യമാറും. ഇതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിയ്ക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗാണ് ഇതുമായ് ബന്ധപ്പെട്ട ഹർജ്ജി സമർപ്പിച്ചത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിലപാട് ഇന്നറിയിച്ചു.കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ സഹിതമാണ് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീം കോടതിയിൽ കേന്ദ്രനയം വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് കോടതിയിലെ ഭരണ ഘടന ബെഞ്ചിന്റെ നടപടികൾ പരീക്ഷണ അടിസ്ഥാനത്തിൽ സംപ്രേക്ഷണം ചെയ്യാം എന്നതാണ് ആദ്യ നിർദ്ദേശം. ഇത് മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിൽ സംപ്രേക്ഷണം നടത്തും. ഇത് വിജയകരമാണെങ്കിൽ രണ്ടാം ഘട്ടമായ് സുപ്രീംകോടതിയുടെ മറ്റ് ബഞ്ചുകളിലെ നടപടികളും സമയബന്ധിതമായ് തത്സമയ സംപ്രേക്ഷണം ചെയ്യും . തത്സമയ സംപ്രേക്ഷണത്തിനായി ഹർജി നൽകിയ ഇന്ദിരാ ജയ്സിങ്ങുമായി ചർച്ചനടത്തി അടുത്ത ദിവസം തന്നെ മാർഗരേഖ അന്തിമമാക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.