ന്യൂഡൽഹി : റാഫേൽ ഇടപാടിൽ കോൺഗ്രസിന്റെയും രാഹുലിന്റെയും ആരോപണം പൊളിയുന്നു. നരേന്ദ്ര മോദി സർക്കാർ ലാഭിച്ചത് 2124 കോടിയെന്ന് രേഖകൾ. യുപിഎ സർക്കാർ സമ്മതിച്ച കരാറിലുള്ളതിനെക്കാൾ വിമാനത്തിന് ആധുനിക സംവിധാനങ്ങളും പുതിയ കരാറിലുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യൻ വ്യോമസേനയുടേയും രേഖകളിലാണ് റാഫേൽ ഇടപാടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളത്. തന്ത്രപ്രധാനമായ വ്യവസ്ഥകൾ പുറത്തു വന്നിട്ടില്ലെങ്കിലും വിമാനത്തിന്റെ വിലയും അതിനൊപ്പം ലഭ്യമാകുന്ന ആധുനിക സംവിധാനങ്ങളും അപഗ്രഥിച്ചുള്ള രേഖകളാണ് പുറത്തു വന്നത്.
യുപിഎ സർക്കാർ നടപ്പാക്കാൻ സമ്മതിച്ച കരാർ പ്രകാരം ഒരു റാഫേൾ വിമാനത്തിന് ചിലവാകുന്നത് 1705 കോടി രൂപയാണ് . എന്നാൽ മോദി സർക്കാർ ഫ്രഞ്ച് സർക്കാരുമായി നേരിട്ട് നടത്തിയ ഇടപാടിൽ ചിലവാകുന്നത് 1646 കോടി രൂപയാണ് . 59 കോടി രൂപയുടെ ലാഭമാണ് രാജ്യത്തിനുണ്ടായത്. 36 വിമാനങ്ങൾ വാങ്ങുമ്പോൾ 2124 കോടി രൂപ രാജ്യത്തിന് ലാഭമുണ്ടാക്കാനായി.
പുതിയ കരാറിൽ റാഫേൽ യുദ്ധ വിമാനത്തിനൊപ്പം റഡാർ ഗൈഡഡ് വ്യോമ -വ്യോമ മിസൈലും വ്യോമ ഭൂതല മിസൈലും അധികമായി ലഭ്യമാകും . യുപിഎ സർക്കാരിന്റെ കരാറിൽ ഇത് ഉൾപ്പെട്ടിരുന്നില്ല. ഇതോടെ കോൺഗ്രസിന്റെ ആരോപണം പൊളിഞ്ഞു. നേരത്തെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും കോൺഗ്രസിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കിയിരുന്നു.