മംഗളൂരു : പശുക്കളെ കടത്തുന്നവർക്കെതിരെ ജനക്കൂട്ടം പ്രതികരിക്കുന്നത് സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകാത്തതു കൊണ്ടെന്ന് ആരോപണം . ദക്ഷിണ കന്നഡയിൽ കഴിഞ്ഞ വർഷം മാത്രം തട്ടിക്കൊണ്ട് പോയത് ഇരുനൂറോളം പശുക്കളെ . ഇതിൽ ഒന്നിനെ പോലും കണ്ടെത്താനായില്ലെന്നും കർഷകരുടെ പരാതി.
കഴിഞ്ഞ രണ്ടു മാസത്തിൽ മാത്രം 22 പശുക്കളെയാണ് പശുക്കടത്ത് മാഫിയ മോഷ്ടിച്ചത്. പൊലീസിൽ കേസ് നൽകിയത് മാത്രമാണിത് . മിക്ക കർഷകരും കേസ് നൽകാറില്ലെന്നതാണ് വസ്തുത . ആയുധധാരികളായ സംഘം കർഷകരെ ഭീഷണിപ്പെടുത്തി പശുക്കളെ മോഷ്ടിച്ചു കൊണ്ടു പോകുന്നതും പതിവാണ് . പശുക്കടത്ത് കർഷകർ പിടികൂടിയാൽ അതിന് വർഗീയ നിറം നൽകി മോഷ്ടാക്കൾ രക്ഷപ്പെടുകയാണ് പതിവെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
മൂഡെഷെഡ്ഡെയിലെ പുരുഷോത്തമിന്റെ രണ്ട് പശുക്കളെ കഴിഞ്ഞ ജൂലൈ 17 ന് ആയുധധാരികളായ സംഘം തട്ടിയെടുത്തിരുന്നു. രാവിലെ 3 മണിക്ക് പശുക്കൾ കരയുന്നത് കണ്ട് എഴുന്നേറ്റപ്പോൾ ഒരു സംഘം വാളുകളുമായി ഭീഷണിപ്പെടുത്തി. വളർത്തു നായയെ വെട്ടിക്കൊന്നു. തുടർന്ന് ആകെയുള്ള രണ്ടു പശുക്കളുമായി കടന്നു കളഞ്ഞു. ഇത് പുതിയ സംഭവമല്ലെന്നും പുരുഷോത്തം സാക്ഷ്യപ്പെടുത്തുന്നു.പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ല.
മൂഡെഷെഡ്ഡെയിലെ ഗോപാല, അനീഷ് അരസു എന്നിവർക്കും ഇതേ അനുഭവം തന്നെയാണുണ്ടായിട്ടുള്ളത്. ചില മതമൗലിക വാദ സംഘടനകൾ അനധികൃത അറവുശാലകൾ സ്ഥാപിച്ചിട്ടുണ്ട് . ഇങ്ങോട്ടേക്ക് പശുക്കളെ കൊണ്ടുപോയി കശാപ്പു ചെയ്യുകയാണെന്നും അവർ പറയുന്നു. ആധുനിക ആയുധങ്ങളും വാഹനങ്ങളും മോഷ്ടാക്കൾക്ക് സ്വന്തമായുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. പൊലീസ് തങ്ങളെ സഹായിക്കുന്നില്ലെന്നും കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ബാങ്കിൽ നിന്ന് ലോണെടുത്തു വാങ്ങിയ പശുക്കളെ ആണ് തട്ടിക്കൊണ്ട് പോകുന്നത്.
നാടുപടവിലെ കല്യാണിയമ്മയ്ക്ക് ഇതുവരെ നഷ്ടമായത് 37 പശുക്കളെയാണ്. അൻപതു പശുക്കളുമായി ഫാം നടത്തിയിരുന്ന ഇവർക്ക് അവസാനം ഫാം നിർത്തേണ്ടി വന്നു . ഒരു പശുമാത്രമാണുള്ളത് ഇപ്പോൾ. തൊഴുത്തിനു മുന്നിലാണ് കല്യാണിയമ്മ കിടക്കുന്നത് . മോഷ്ടാക്കൾക്ക് തന്നെ കൊന്നാലല്ലാതെ പശുവിനെ മോഷ്ടിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നത്. പൊലീസിനെ സമീപിക്കുമ്പോൾ ഞങ്ങൾക്ക് നിങ്ങളുടെ പശുവിനെ നോക്കലല്ല പരിപാടിയെന്ന് പൊലീസ് പറഞ്ഞതായും കല്യാണിയമ്മ പറയുന്നു.
ഇത് കല്യാണിയമ്മയുടെ മാത്രം അവസ്ഥയല്ല. ഈ മേഖലയിൽ നിരവധി കർഷകർ പശുക്കടത്തുകാരുടെ ഭീഷണിയെത്തുടർന്ന് പശുക്കൾ നഷ്ടപ്പെട്ട് നഷ്ടത്തിലാണ് . പലർക്കും ഇപ്പോൾ ഒഴിഞ്ഞ തൊഴുത്തുകളാണുള്ളത്. പശുക്കടത്തുകാർ അവരുടെ മോഷണം നിർബാധം തുടരുകയാണെന്നും കർഷകർ സാക്ഷ്യപ്പെടുത്തുന്നു. സർക്കാരും പൊലീസും കർശന നടപടിയെടുക്കണമെന്ന ആവശ്യമുയർത്തി പ്രക്ഷോഭം നടത്തുമെന്ന് കർഷകർ വ്യക്തമാക്കുന്നു.