ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉദയസൂര്യനായിരുന്നു മുത്തുവേൽ കരുണാനിധി. പെരിയോറിന്റെ പാതയിൽ, അണ്ണാദുരൈ മുന്നോട്ട് വെച്ച ആശയം രാഷ്ട്രീയ രംഗത്ത് പയറ്റിയാണ് കരുണാനിധി തമിഴകത്തിന്റെ കലൈഞ്ജറാകുന്നത്. നാഗപട്ടണം ജില്ലയിലെ തിരുവാവൂരെന്ന ഗ്രാമത്തിൽ ജനിച്ച കരുണാനിധി കൂർമ്മ ബുദ്ധിയുള്ള രാഷ്ട്രീയക്കാരനായി മാറിയത് പെട്ടെന്നായിരുന്നു.
പ്രാദേശിക വാദവുമുയർത്തി ഡിഎംകെ തമിഴ്നാടിൽ കാലുറപ്പിച്ചപ്പോൾ ജനമനസുകളിൽ അണ്ണാദുരൈയും എംജി രാമചന്ദ്രനുമായിരുന്നു. കരുണാനിധി നിലയുറപ്പിച്ചത് തന്ത്രങ്ങളുടെ തലപ്പുറത്ത്. എഴുത്തും സിനിമയുടെ സഹായവും കരുണാനിധിയ്ക്ക് രാഷ്ട്രീയത്തിൽ വേഗം ഇരിപ്പിടം ഉറപ്പിച്ചു. അണ്ണാദുരൈയുടെ മരണശേഷം വി ആർ നെടുഞ്ചേഴിയൻ ഉൾപ്പടെയുള്ള പ്രമുഖരെ പിന്തള്ളിയാണ് ഡിഎംകെയുടെ തലപ്പത്തെത്തിയത്.
അന്ന് കരുണാനിധിയുടെ ഉറ്റ തോഴനായി നിന്നത് എംജിആർ. പിന്നീട് എംജിആറുമായി തെറ്റിയതോടെ എഐഎഡിഎംകെ എന്ന പുതിയ പാർട്ടിയുടെ പിറവിക്കും കരുണാനിധി വഴിവെച്ചു.
1969 മുതൽ അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കണ്ടു. ആരോഗ്യകാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതുവരെ ഡിഎംകെയുടെ അവസാനവാക്ക് കരുണാനിധി തന്നെ ആയിരുന്നു. എതിരാളികൾ മാറി വന്നെങ്കിലും തീപിടിപ്പിച്ച വാക്കുകളും വരികളുമായി തമിഴ്നാട്ടിലെ അനിഷേധ്യ നേതാക്കളിൽ ഒരാളായി തന്നെയാണ് വിടവാങ്ങൽ.