കലയിൽ കൂടി നിധിയായിരുന്നു തമിഴകത്തിന് കരുണാനിധി. സിനിമയിൽ, ആ പാലൈവനം പലവട്ടം പൂത്തുതളിർത്തു. തമിഴകം ആ പൂക്കൾ നെഞ്ചോടു ചേർത്തു.
അരസിയലിൽ അറിയാത്തതൊന്നുമില്ല കരുണാനിധി. ജയപരാജയങ്ങൾ മാറിമാറി വന്നു. ജീവിതം ഉയർച്ചകളാൽ, താഴ്ചകളാൽ സമ്പന്നമായപ്പോൾ, ഒക്കെയും കഥകളായി കവിതയായി. അപ്രകാരം കലയുടെ കൂടി നിധിയായി കരുണാനിധി.
നാഗപട്ടണം തിരുവാവൂർ തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകന് കുട്ടിക്കാലം മുതൽക്കേ ഉണ്ട് എഴുത്തിനോട് കമ്പം. സ്ക്കൂൾ പഠനകാലത്താണ് ഇളൈഞ്ചർ മറുമലർച്ചി എന്ന സംഘടന രൂപീകരിച്ച് സാംസ്ക്കാരിക പ്രവർത്തനം സജീവമാക്കിയത്. പിന്നീട് പത്രപ്രവർത്തന രംഗത്തെ പരിചയങ്ങളിൽ നിന്ന് പതിയെ നാടകത്തിലേക്കും സിനിമയിലേക്കും.
കണ്ണദാസൻ, ടി ആർ സുന്ദരം തുടങ്ങിയ പ്രതിഭകളുമായുള്ള സൗഹൃദം ഏറെ തുണച്ചു. ടി ആർ സുന്ദരത്തിന്റെ മന്ത്രികുമാരി എന്ന നാടകം സിനിമയാക്കിയപ്പോൾ കരുണാനിധിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കണ്ണമ്മയും പാലൈവന റോജാക്കളും ഉളിയിൻ ഓസൈയും തുടങ്ങി നിരവധി ഹിറ്റുകൾ പിന്നെയും.
ചിലപ്പതികാരവും പഴനിയപ്പനും നാനേ അറിവളിയും ഒക്കെയാണ് നാടകമായി അരങ്ങിലാടിയത്. തെൻപാണ്ടി സിംഗവും സംഗ തമിഴും രചനയുടെ കൈവഴിയിൽ പിറവികൊണ്ടവയിൽ ചിലത്.
പ്രായോഗിക രാഷ്ട്രീയത്തിൽ പട വെട്ടി മുന്നേറുമ്പോഴും എഴുത്തിന്റെ ചെന്തമിഴ് ചന്തമായി കനിവായി നിറഞ്ഞു കരുണാനിധി. അതിനാൽ, കലയ്ക്കും നഷ്ടമാണ് ആ പ്രതിഭയുടെ മരണം. ഒരുവേള മരണത്തിനും അപഹരിക്കാനാകാതെ വിലസുന്നുണ്ട്, വാക്കിൽ വെള്ളിത്തിരയിൽ ആ രചനാലാവണ്യം.