ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ സൂപ്പർ സോണിക് യുദ്ധവിമാനമായ തേജസിന് ഒരു പുതിയ നേട്ടം കൂടി. പറക്കുന്നതിനിടെ ആകാശത്ത് വച്ച് ഇന്ധനം നിറച്ചാണ് തേജസ് പുതിയ നേട്ടം കൈവരിച്ചത്.
എയർ ടു എയർ റീ ഫില്ലിംഗ് എന്ന് അറിയപ്പെടുന്ന യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് വച്ച് ഇന്ധനം നിറക്കുന്ന സംവിധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യയും ഇടം നേടി. ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഐ എല്‍ 78 ന്റെ മിഡ് എയര്‍ ഫ്യുവലിങ് ടാങ്കറില്‍നിന്ന് 1900 കിലോഗ്രാം ഇന്ധനം തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് ആകാശത്തുവച്ച് തേജസ് എല്‍എസ്പി എട്ടില്‍ നിറച്ചത്.
20,000 അടി ഉയരത്തിൽ വച്ചാണ് തേജസ് വിമാനത്തിന്റെ ടാങ്കിൽ ഇന്ധനം നിറച്ചത്. ദേശീയ ഫ്ലൈറ്റ് ടെസ്‌റ്റ് സെന്ററിലെ വിംഗ് കമാന്ററായ സിദ്ധാർത്ഥ് സിംഗാണ് വിമാനത്തെ നിയന്ത്രിച്ചിരുന്നത്.
പരീക്ഷണത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരെയും സാങ്കേതിക പ്രവർത്തകരെയും പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ അഭിനന്ദിച്ചു.
Successful Air to Air refuelling of Light Combat Aircraft LCA -Tejas @DefenceMinIndia @VPSecretariat @IAF_MCC @SpokespersonMoD @drajaykumar_ias @rashtrapatibhvn @PMOIndia @PIB_India @narendramodi @DrSubhashMoS pic.twitter.com/J6qNy5sDGR
— DRDO (@DRDO_India) September 10, 2018
ചെറു പോർ വിമാനങ്ങളുടെ ഗണത്തിൽ പെടുന്ന വിമാനമാണ് തേജസ്. തദ്ദേശ പോർവിമാനമെന്ന ആശയം ആദ്യമായി ഉയർന്നു വന്നത് 1970 കളിലാണ് . ഇതിനു വേണ്ടിയുള്ള പദ്ധതി എൺപതുകളിൽ തന്നെ തുടങ്ങിയെങ്കിലും ആദ്യ വിമാനം പുറത്തിറങ്ങാൻ 2001 വരെ കാത്തിരിക്കേണ്ടി വന്നു . 2003 ൽ നടന്ന പരീക്ഷണ പറക്കലിന് സാക്ഷ്യം വഹിച്ച അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് വിമാനത്തിന് തേജസ് എന്ന പേര് നിർദ്ദേശിച്ചത്.
ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു സങ്കേതങ്ങൾ തകർക്കാൻ കഴിയുന്ന രീതിയിലാണ് തേജസ് വിമാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 1350 കിലോ മീറ്റർ പരമാവധി വേഗതയിൽ സഞ്ചരിക്കാവുന്ന തേജസ്സിന് കരയിലും സമുദ്രത്തിലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്.
മൂവായിരത്തിലധികം പരിശീലന പറക്കലുകൾ നടത്തിയതിനു ശേഷമാണ് തേജസ് വിമാനം സേനയുടെ ഭാഗമായത്. യൂണിറ്റിന് 160 കോടി വിലവരുന്ന തേജസ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ആണ് നിർമ്മിച്ചത് .