കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മുംബൈ അതിരൂപത. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി സഭയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് മുംബൈ അതിരൂപത പ്രതികരിച്ചു. എന്നാൽ കന്യാസ്ത്രീകളെ അണിനിരത്തിയുള്ള സമരം അതിരുകടന്നതെന്ന് കെസിബിസി പ്രതികരിച്ചു.
ആരോപണം നേരിടുന്ന ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപതയും ആവശ്യപ്പെട്ടു. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കി. നിഷ്പക്ഷ അന്വേഷണത്തിനായി പദവിയിൽ നിന്ന് മാറി നിൽക്കുന്നതാണ് ഉചിതമെന്നും മുംബൈ അതിരൂപത അദ്ധ്യക്ഷന്‍ ഓസ്വാൾസ് ഗ്രേഷ്യസ് വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ കന്യാസ്ത്രീകൾക്കെതിരായ നിലപാടാണ് കെസിബിസി സ്വീകരിച്ചത്. കന്യാസ്ത്രീകൾ നടത്തിവരുന്ന സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാൻ കഴിയാത്തതുമാണെന്നായിരുന്നു കെസിബിസിയുടെ പ്രതികരണം. ചില സ്ഥാപിത താൽപര്യക്കാരും മാദ്ധ്യമങ്ങളുമാണ് ഇതിന് പുറകിൽ.
കേസന്വേഷണം നീതിപൂർവം വേഗം പൂർത്തിയാക്കണമെന്നും മാദ്ധ്യമവിചാരണ നീതിനിഷേധമാണെന്നും കെസിബിസി പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
നേരത്തെ, ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ സഭയും രംഗത്തെത്തിയിരുന്നു. വ്യക്തിപരമായി ഉയർന്ന ആരോപണങ്ങളും വിമർശനങ്ങളും സഭയ്ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ വ്യാഖ്യാനം ശരിയല്ലെന്നാണ് ലത്തീന്‍ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇക്കാര്യത്തിൽ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാവിശ്വാസികൾക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ദർശനങ്ങൾക്ക് വിരുദ്ധമാണ് ഫ്രാങ്കോയുടെ നിലപാടെന്നും കേരള റീജിയണൽ ലത്തീൻ കാത്തലിക് കൗൺസിൽ വ്യക്തമാക്കി.