കോട്ടയം : ജലന്ധർ ബിഷപ്പിനെതിരെ പരാതി കൊടുത്ത കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു. സെക്ഷൻ 228 പ്രകാരമാണ് കേസ് . ലൈംഗിക പീഡനത്തിൽ ഇരയായ ആളിന്റെ ചിത്രം പുറത്തുവിട്ടതിനെ തുടർന്നാണ് കേസെടുത്തത്. തെളിവ് എന്ന നിലക്കാണ് ചിത്രം പുറത്തുവിടുന്നതെന്ന് ഇവർ അവകാശപ്പെട്ടിരുന്നു.
ബിഷപ്പിനെതിരാ പരാതിയുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്. ഫ്രാങ്കോ ബിഷപ്പിനൊപ്പം 2015 ൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തു വിട്ടത്. കോട്ടയം ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് കേസെടുത്തത്.
യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകൾ നീക്കം നടത്തിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.കന്യാസ്ത്രീയുടെ അടുപ്പക്കാരിയായ മറ്റൊരു കന്യാസ്ത്രീയാണ് മഠത്തിലെ രജിസ്റ്ററിൽ തെറ്റായ കാര്യങ്ങൾ എഴുതിച്ചേർത്തതെന്നും, മഠത്തിലെ സിസി ടിവി യുടെ കൺട്രോൾ കന്യാസ്ത്രീകൾ സ്വന്തം നിയന്ത്രണത്തിലാക്കിയതായും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ അല്ല താമസിച്ചത് എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും കമ്മീഷൻ പറയുന്നു.
2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ പീഡിപ്പിക്കപ്പെട്ടതായി പറയുന്നത് അടിസ്ഥാനരഹിതമാണെന്നും,2015 മെയ് 23 ന് ബിഷപ്പ് പങ്കെടുത്ത ചടങ്ങിൽ പങ്കെടുക്കാൻ കന്യാസ്ത്രീ നിർബന്ധിച്ച് അനുവാദം നേടിയതായും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പമാണ് ഫ്രാങ്കോയ്ക്ക് ഒപ്പമുള്ള ചിത്രം പുറത്തുവിട്ടത്.