കൊല്ലം : നഗരമധ്യത്തിൽ അർദ്ധരാത്രി ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു.ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തിൽ സിയാദി(32)നെയാണ് ഞായറാഴ്ച അർദ്ധരാത്രി ചിന്നക്കടയിൽ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
രാത്രി 12 മണിയോടെ ചിന്നക്കട ഉഷ തിയേറ്ററിനു സമീപം വച്ച് സിയാദിനെ വെട്ടിവീഴ്ത്തിയെങ്കിലും,സിയാദ് ഓട്ടോറിക്ഷയിൽ രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ മഹാറാണി മാർക്കറ്റിനു സമീപം സിയാദിന്റെ ഓട്ടോ മറിഞ്ഞു.തുടർന്ന് പിന്തുടർന്ന സംഘം അവിടെയെത്തി സിയാദിനെ വെട്ടി മരണം ഉറപ്പ് വരുത്തി.
സിയാദിനുണ്ടായ വിവാഹേതരബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സമീപത്തെ ക്ഷേത്രത്തിനടുത്തുള്ള പൂക്കടയിലുണ്ടായിരുന്ന രണ്ട് യുവാക്കൾ, ഓട്ടോറിക്ഷ മറിയുന്നതുകണ്ടു. ഓട്ടോയ്ക്ക് പുറത്ത് സിയാദിനെ ചോരവാർന്നനിലയിൽ കണ്ട ഇവർ സമീപത്തെ പൊലീസ് ഔട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി സിയാദിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു.
അവിവാഹിതനായ സിയാദിന് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.സ്ത്രീയുടെ ഭർത്താവും,ബന്ധുക്കളും ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയതെന്നാണ് നിഗമനം.