ഭോപ്പാൽ : കൈലാസ് മാനസരോവർ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ലാതെ രാഹുൽ ഗാന്ധി. ഭോപ്പാലിൽ നടന്ന കോൺഗ്രസ് സങ്കൽപ്പ് യാത്രക്കിടെ സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കാണ് രാഹുൽ മറുപടി പറയാനാകാതെ വിഷമിച്ചത്.
കോൺഗ്രസ് നേതാക്കളായ കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും ആകെ വിഷമിക്കുന്നതും വീഡിയോയിൽ കാണാം. മാനസരോവർ അനുഭവങ്ങളെപ്പറ്റി പ്രവർത്തകർ അറിയാൻ ആഗ്രഹിക്കുന്നു എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം .
എന്നാൽ മറുപടി പറയാനാകാതെ തപ്പിത്തടഞ്ഞ രാഹുൽ ഒടുവിൽ പറഞ്ഞതിങ്ങനെ . “കൈലാസമെന്ന പർവതം.. അവിടേക്ക് ആളുകൾ പോയാൽ ഒരു തരത്തിൽ തിരിച്ചു വരുമ്പോൾ ആകെ മാറിപ്പോകും.“ ഈയവസരത്തിൽ ചോദ്യം ചോദിച്ച പ്രവർത്തക രാഹുലിനെ സഹായിച്ചു. ചിന്തകൾ മാറും അങ്ങനെയല്ലേ എന്ന് രാഹുലിനോട് വീണ്ടും ചോദിച്ചു.
“അതെ ചിന്തകൾ മാറും. കൂടുതൽ ആഴമുണ്ടാകും“ എന്ന് രാഹുൽ ഒരു തരത്തിൽ പറഞ്ഞൊപ്പിക്കുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകളും അരങ്ങേറി.
നേരത്തെ രാഹുലിന്റെ കൈലാസ യാത്രയെ ചൂണ്ടിക്കാട്ടി രാഹുൽ ശിവഭക്തനാണെന്ന പ്രചാരണവുമായി കോൺഗ്രസ് പോസ്റ്ററുകൾ ഇറക്കിയിരുന്നു. എന്നാൽ ശിവഭക്തനായ ഒരാൾക്ക് കൈലാസ മാനസരോവർ യാത്രയെപ്പറ്റി സംസാരിക്കാൻ അറിവില്ലേ എന്ന ചോദ്യവുമായാണ് എതിരാളികൾ രംഗത്തെത്തുന്നത്.