കോട്ടയം: പരാതി നൽകി എൺപത്തിനാലാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ജൂലൈ 27 നാണ് കുറവിലങ്ങാട് പൊലിസ് സ്റ്റേഷനിൽ കന്യാസ്ത്രീ പരാതി നൽകിയത്. കേസിന്റെ നാൾ വഴിയിലൂടെ.
2018 ജൂണ്‍ 27ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പൊലീസില്‍ ലൈംഗീക പീഡന പരാതി നല്കി. പരാതി അന്വേഷിക്കാന്‍ വൈക്കം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. തുടര്‍ന്ന് അന്വേഷണസംഘം കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ജൂലൈ അഞ്ചിന് ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ കന്യാസ്ത്രീ രഹസ്യമൊഴി. സഭയ്ക്കുള്ളില്‍ പരാതി കൈപ്പറ്റിയ കുറലിലങ്ങാട് പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ മൊഴി രേഖപ്പെടുത്തി. തൊട്ടടുത്ത ദിവസംതന്നെ കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്കിയ കത്ത് പുറത്തായി.
ജൂലൈ 18ന് അന്വേഷണസംഘം കൊച്ചിയിലെത്തി കര്‍ദിനാളിന്റെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുപ്പിന് പിന്നാലെ കന്യാസ്ത്രീ കര്‍ദിനാളുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി. പീഡനം നടന്നുവെന്ന് പറഞ്ഞ സമയത്ത് കുറവിലങ്ങാട്ടെ മഠത്തിലുണ്ടായിരുന്ന മറ്റ് കന്യാസ്ത്രീകളുടെ മൊഴിയെടുത്തു. പരാതിക്കാരിയുടെ ഒപ്പമുള്ള സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ശ്രമം പുറത്തായി. തുടര്‍ന്ന് ജെയിംസ് ഏര്‍ത്തയിലിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുക്കുകയും പാലാ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടുകയും ചെയ്തു.
ഓഗസ്റ്റ് മൂന്നിന് അന്വേഷണസംഘം ഡല്‍ഹിയിലെത്തി കന്യാസ്ത്രീക്കെതിരെ പരാതി നല്കിയ വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മൊഴി രേഖപ്പെടുത്തി. ഓഗസ്റ്റ് പത്തിന് അന്വേഷണസംഘം ജലന്ധറിലെത്തി. ബിഷപ്പ് ഹൗസിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഓഗസ്റ്റ് 14ന് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യല്‍. ഒടുവില്‍ ബിഷപ്പിന്റെ ഫോണും വാങ്ങി അന്വേഷണസംഘം തിരികെ മടങ്ങി. ആദ്യ പീഡനം നടന്ന ദിവസം തൊടുപുഴയിലെ കോണ്വന്റിലായിരുന്നുവെന്ന ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോണ്‍വെന്റിലെ സന്ദര്‍ശന രജിസ്റ്റര്‍ പിടിച്ചെടുത്തു.
സെപ്റ്റംബര്‍ മൂന്നിന് ഐജി വിജയ് സാഖറയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ആദ്യ അവലോകന യോഗം. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴിയിലെ അവ്യക്തത നീക്കാന്‍ ഐജി നിര്ദ്ദേശംനല്കി. സെപ്റ്റംബര്‍ എട്ടിന് ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ആരംഭിച്ചു.
സെപ്റ്റംബര്‍ 12ന് ഐജിയുട ഓഫീസില്‍ നടന്ന അവലോകനയോഗത്തില്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 19 ന് ബിഷപ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. മൂന്ന് ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്യാനുള്ള തീരുമാനം.