പത്തനംതിട്ട: നിലയ്ക്കൽ- പമ്പ റൂട്ടിൽ കെഎസ്ആർടിസി നിരക്ക് വർദ്ധിപ്പിച്ചത് ചട്ടലംഘനം. അധിക നിരക്ക് ഇടാക്കാൻ അനുവാദമുള്ളത് മണ്ഡല മകരവിളക്ക് കാലത്തും മേട -വിഷു പൂജക്കും മാത്രമാണെനിരക്കെയാണ് 21 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 40 രുപ ഈടാക്കുന്നത്. ഇത് തെളിയിക്കുന്ന ഗസറ്റ് വിജ്ഞാപത്തിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.
പ്രിൻസിപ്പൾ സെക്രട്ടറി കെആർ ജ്യോതിലാൽ സർക്കാരിനുവേണ്ടി ഇറക്കിയ ഉത്തരവിലും ഗസറ്റ് വിജ്ഞാപനത്തിലും കെഎസ്ആർടിസിക്ക് ഉത്സവ ചാർജ് ഇടാക്കാൻ അനുവാദം നൽകുന്ന സ്ഥലങ്ങളും സമയവും വ്യക്തമാക്കുന്നുണ്ട് ശബരിമല മണ്ഡല-മകരവിളക്ക് കാലത്തും, മേട വിഷുവിനും മാത്രമേ ചാർജ് ഇടാക്കാൻ ഉത്തരവ് പ്രകാരം കഴിയൂ. ഈസാഹചര്യം നിലനിൽക്കേയാണ് ഒരു മാനദണ്ഡങ്ങളും പാലിക്കാതെ കഴിഞ്ഞ മണ്ഡല കാലത്ത്
ഉത്സവ നിരക്ക് അടക്കം ചേർത്ത് ഇടാക്കിയിരുന്ന 31 രൂപക്ക് ഒപ്പം വീണ്ടും ഉത്സവ ചാർജ് 9രുപ കൂടി ചേർത്തത്.
അതായത് സർക്കാർ ഉത്തരവു പോലും പാലിക്കാതെ കെഎസ്ആർടിസി തോന്നിയ പോലെയാണ് നിരക്ക് വർദ്ധിപ്പിച്ചതെന്ന് വ്യക്തം. മാസ പൂജ സമയങ്ങളിൽ കെഎസ്ആർടിസി തന്നെ നൽകുന്ന നിരക്ക് പ്രകാരം 21 .5 കിലോമീറ്റർ ദൂര പരിതിക്ക് അദ്യ 5 കിലോമീറ്ററിന് 10 രൂപയും ശേഷി കുന്ന 16.5 കിലോമീറ്ററിന് 80 പൈസ ഇടാക്കിയാലും സെസ് ഉൾപെടെ പരമാവധി 26 രുപയെ വാങ്ങാൻ കഴിയൂ എന്നിരിക്കേയാണ് 40 രൂപ കെഎസ്ആർടിസി തീർത്ഥാടകരിൽ നിന്നും കൊള്ളയടിക്കുന്നത്.
പ്രതിഷേധങ്ങൾ ശക്തമായിട്ടും തീരുമാനം പുനപരിശോധിക്കാൻ കെഎസ്ആർടിസി തയ്യറായിട്ടില്ല. മുൻപ് ഒരു ഭാഗത്തേക്ക് മാത്രം തീർത്ഥാടകരെ കയറ്റാൻ കഴിയൂ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധിക നിരക്ക് ചുമത്തിയിരുന്നത് എന്നാൽ ഇപ്പോൾ ഇരു ഭാഗത്തേക്കും ഒരേ പോലെ സർവ്വീസ് നടത്താൻ കഴിയും എന്നിരിക്കേയാണ് കെഎസ്ആർടിസിയുടെ നഗ്നനമായ ചൂഷണവും നിയമ ലംഘനവും നടക്കുന്നത്.