വിശാഖപട്ടണം: വിശാഖപട്ടണം ഏകദിന ക്രിക്കറ്റ് മത്സരം ടൈയിൽ കലാശിച്ചു. 322 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എടുത്തതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. 123 റൺസുമായി പുറത്താകാതെ നിന്ന ഷായ് ഹോപ്പും 94 റൺസെടുത്ത ഹെറ്റ്മിയറുമാണ് വിൻഡീസിന് സമനില ഒരുക്കിയത്.
അവസാന പന്തിൽ ഹോപ് നേടിയ ബൗണ്ടറിയാണ് വിൻഡീസിന് സമനിലനേടിക്കൊടുത്തത്. ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരിക്കെയായിരുന്നു ഹോപിന്റെ ബൗണ്ടറി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 321 റൺസ് എടുത്തത്. നായകൻ വിരാട് കോഹ്‍ലിയുടെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. കരിയറിലെ 37 ആം സെഞ്ചുറി പൂർത്തിയാക്കിയ കോഹ്‍ലി അതിവേഗത്തിൽ പതിനായിരം ക്ലബ്ബിൽ ഇടംപിടിക്കുന്ന താരമായി മാറി.
കോഹ്‍ലി 157 റൺസുമായി പുറത്താകാതെ നിന്നു. 73 റൺസ് എടുത്ത അമ്പട്ടി റായിഡു കൊഹ്‍ലിയ്‌ക്ക് മികച്ച പിന്തുണ നൽകി. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു.















