കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയെത്തുടർന്ന് യു.എ.ഇയിലെ പലയിടങ്ങളിലും അണക്കെട്ടുകളും തോടുകളും കവിഞ്ഞൊഴുകിയിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾക്കും തോടുകൾക്കും സമീപവും ഒത്തുകൂടരുതെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തണുപ്പ് ആഘോഷിക്കാൻ നിരവധിപ്പേർ ഇത്തരത്തിലെത്തി വലിയ അപകടങ്ങൾ സംഭവിച്ചത് വാർത്തയായിരുന്നു. 1977 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഫുജൈറ ഭാഗത്ത് ലഭിച്ചത്. 102.8 മില്ലീമീറ്റർ മഴ ഈ ഭാഗങ്ങളിൽ ലഭിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം റാസ് അൽ ഖൈമ, ഷാർജയിലെ അൽ ദൈദ്, അൽ ദഫ്റയിലെ അൽ ഒവൈദ്, സ്വൈഹാൻ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. ബുധനാഴ്ച്ച വരെ യു.എ.ഇയിൽ അസ്ഥിരമായ കാലാവസ്ഥയിരിക്കും. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് ഗതാഗത വകുപ്പ് നിർദേശിച്ചു.