സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ ശനി ശിഖ്നാപൂര് ക്ഷേത്രത്തിലും ഹാജി അലി ദര്ഗയിലും പ്രവേശിച്ച ആക്ടിവിസ്റ്റ് എന്ന പേരിലായിരുന്നു ഇതുവരെ ഭൂ മാതാ ബ്രിഗേഡ് തൃപ്തി ദേശായ് അറിയപ്പെട്ടിരുന്നത്.എന്നാൽ ഇനി ശബരിമല സന്ദർശിക്കാനെത്തി കേരളമണ്ണിൽ പോലും ചവിട്ടാനാകാതെ മടങ്ങിയ പരാജയത്തിന്റെ പേരിലാകും തൃപ്തി അറിയപ്പെടുക.
പുറപ്പെടും മുൻപ് തന്നെ താൻ ഭക്തിയുള്ളതുകൊണ്ടല്ല സാഹസികത കാണിക്കാനാണ് ശബരിമലയിൽ എത്തുന്നതെന്ന് തൃപ്തി വ്യക്തമാക്കിയിരുന്നു.വേണമെങ്കിൽ മാത്രം ഇരുമുടി കേരളത്തിൽ നിന്ന് സംഘടിപ്പിക്കും. ഗുരുസ്വാമിയുടെ ആവശ്യവുമില്ല. ഭക്തരുടെ പ്രതിഷേധം താൻ കാര്യമാക്കുന്നില്ലെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും മനസിലാക്കാനും അറിയാനും തയ്യാറാവാതെ ശബരി മലയിലേക്കു പുറപ്പെട്ട തൃപ്തിക്കൊപ്പം ആറു യുവതികളും ഉണ്ടായിരുന്നു.രാവിലെ 4.30 ഓടെ ഇൻഡിഗോ വിമാനത്തിലാണ് തൃപ്തി കൊച്ചിയിലെത്തിയത്.എന്നാൽ അതിനു മുൻപ് തന്നെ വിമാനത്താവളത്തിനു മുന്നിൽ ഭക്തർ തടിച്ചുകൂടിയിരുന്നു.വിമാനത്താവളത്തിനു പുറത്തേയ്ക്ക് പോലും ഇറങ്ങാനാകാതെ പതിമൂന്ന് മണിക്കൂറാണ് തൃപ്തി വിമാനത്താവളത്തിൽ കുടുങ്ങിയത്.
ശബരിമലയിലേക്കെന്നല്ല,മറ്റേന്തെങ്കിലും സ്ഥലത്തേയ്ക്ക് കൊണ്ടുപോകാൻ പോലും വാഹനസൗകര്യവും ലഭിച്ചില്ല.പ്രീപെയ്ഡ്,ഓൺലൈൻ ടാക്സിക്കാരും അതിനു തയ്യാറായില്ല.പുറത്ത് പ്രതിഷേധം ശക്തമായതോടെ വിമാനത്താവളത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക സിയാൽ എം ഡി യും തുറന്നു പറഞ്ഞു.തഹസിൽദാർ അടക്കമുള്ളവർ മടങ്ങിപോകാൻ തൃപ്തിയോട് പറഞ്ഞെങ്കിലും ,ശബരിമലയിൽ കയറിയേ തിരിച്ചു പോകൂവെന്ന നിലപാടായിരുന്നു തൃപ്തിയ്ക്ക്.
എന്നാൽ പ്രതിഷേധക്കാരുടെ മുന്നിൽ തങ്ങൾ നിസഹായരാണെന്നും തൃപ്തി സ്വന്തം നിലയിൽ വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.എന്നിട്ടും തിരിച്ച് പോകാൻ തയ്യാറാകാതിരുന്ന തൃപ്തിയ്ക്ക് ഏറെ നേരം ഭക്തരുടെ പ്രതിഷേധത്തിനു മുൻപിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് നിയമോപദേശവും ലഭിച്ചു.ഇതോടെ തൃപ്തി കേരള മണ്ണിൽ പോലും ചവിട്ടാനാകാതെ മടങ്ങി പോകാൻ തീരുമാനിച്ചു.
ശരണംവിളിയോടെ പ്രതിഷേധിച്ച ഭക്തർ ഗുണ്ടകളാണെന്നായിരുന്നു തൃപ്തിയുടെ രാവിലത്തെ പ്രതികരണം.എന്നാൽ ഉറച്ച മനസ്സിൽ നിന്നും വന്ന ആ നാമജപങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ തൃപ്തി തോറ്റു മടങ്ങുകയാണ്.