മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കിടപ്പു രോഗിയായായ ഭാര്യയെ ആണ് കൊലപ്പെടുത്തിയത്. നിരപ്പ് കുളങ്ങാട്ട് പാറ സ്വദേശിനി കത്രിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11 :30 യോട് കൂടിയാണ് സംഭവം. കത്രിക്കുട്ടി കഴിഞ്ഞ ആറ് മാസമായി കിടപ്പു രോഗിയാണ്. ഭർത്താവായ ജോസഫാണ് ഇവരെ പരിചരിച്ചിരുന്നത്. ദമ്പതികൾക്ക് 5 മക്കളാണുള്ളത്. സംഭവ സമയം ഇതിൽ രണ്ടു പെൺമക്കൾ വീട്ടിൽ ഉണ്ടായിരുന്നു. മതപരമായ ഒരു ചടങ്ങുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയതായിരുന്നു ഇവർ. രാത്രി 11:30 യോട് കൂടി മക്കളിലൊരാൾ അമ്മയെ കാണാൻ മുറിയിൽ എത്തിയപ്പോഴാണ് കത്രിക്കുട്ടിയെ കഴുത്ത് മുറിഞ്ഞ നിലയിൽ കാണുന്നത്.
ഈ സമയം ഇവരുടെ ഭർത്താവ് വീടിന് പുറത്തായിരുന്നു. തുടർന്ന് മക്കൾ കത്രിക്കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇവർ മരണപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ജോസഫിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കിടപ്പുരോഗിയായ ഭാര്യ മക്കൾക്കൊരു ഭാരമായി മാറാതിരിക്കാനാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത് എന്നാണ് ജോസഫ് പൊലീസിന് നൽകിയ മൊഴി. കത്രിക്കുട്ടിയുടെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.