ന്യൂഡൽഹി : ആചാരങ്ങൾ തച്ചുടയ്ക്കാൻ സർക്കാരും,വിശ്വാസങ്ങൾ സംരക്ഷിക്കാൻ ഭക്തരും പോരാടുന്ന സാഹചര്യത്തിൽ ശബരിമലയിലെ സ്ഥിഗതികൾ കൂടുതൽ സങ്കീർണ്ണമാകുന്നു.അതേസമയം ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രിമാരും,ദേശീയ നേതാക്കളുമടക്കം ശബരിമലയിലെത്തും.
കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമാണ് നാളെ ശബരിമലയിലേയ്ക്ക് എത്തുന്നത്.നിലവിലെ സാഹചര്യത്തിൽ ശബരിമലയിലെ സ്ഥിതിഗതികളും,സർക്കാർ നടപടികളും അദ്ദേഹം വിലയിരുത്തും.ശബരിമലയിലെ സാഹചര്യങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കിയിരുന്നു.വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രമന്ത്രിമാരും,ബിജെപി ദേശീയ നേതാക്കളും ശബരിമലയിലെത്തുമെന്നാണ് സൂചന.
ശബരിമലയിലെ സ്ഥിതി വഷളാക്കുന്നത് സംസ്ഥാന സർക്കാരാണെന്നും, അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായുമുള്ള റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇരുമുടിക്കെട്ടുമായി മല ചവിട്ടാനെത്തുന്നവരെ അറസ്റ്റ് ചെയ്യുന്ന പൊലീസിന്റെ കിരാതവാഴ്ച്ചയ്ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്.