സന്നിധാനം : ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടുന്ന അയ്യപ്പന്മാരോടുള്ള പൊലീസിന്റെ കിരാതനടപടികൾക്കെതിരെ സന്നിധാനത്തെ പൊലീസ് സ്റ്റേഷനിൽ എം പി മാരായ വി മുരളീധരൻ,നളീൻ കുമാർ കട്ടീൽ എന്നിവരുടെ പ്രതിഷേധം.
അറസ്റ്റ് ചെയ്യാൻ മാത്രം അയ്യപ്പന്മാർ ചെയ്ത തെറ്റെന്താണെന്ന് പൊലീസ് വ്യക്തമാക്കണം.എസ് പി പ്രതീഷ്കുമാർ വിശദീകരണം നൽകണമെന്നും വി മുരളീധരൻ എം പി ആവശ്യപ്പെട്ടു.
ആറു മണിക്കൂറിലധികം സന്നിധാനത്ത് തങ്ങിയതിന്റെ പേരിൽ ഇന്ന് പരവൂരിൽ നിന്നുള്ള 9 അയ്യപ്പന്മാരെയാണ് പൊലീസ് കസ്റ്റ്ഡിയിലെടുത്തത്.ശബരിമലയിൽ പ്രവേശിക്കുന്നതിനു മുൻപ് പൊലീസ് നൽകിയ നോട്ടീസിലെ നിർദേശങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം.നെയ്യഭിഷേകത്തിന് ടോക്കൺ വാങ്ങിയ ഇവരെ അതിനുപോലും സമ്മതിക്കാതെയാണ് പൊലീസ് പമ്പയിലേക്ക് കൂട്ടിക്കൊണ്ട് പോയത്.
കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന് പുറമെ ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ, ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവറാം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.