ന്യൂഡൽഹി : പ്രളയക്കെടുതിയെത്തുടർന്ന് കേരളത്തിന് കേന്ദ്രസർക്കാർ 3048.39 കോടി ധനസഹായം അനുവദിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉന്നത സമിതിയാണ് ധനസഹായം അനുവദിച്ചത്. കേരളത്തിനു പുറമേ നാഗാലാൻഡ് , ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്.
ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി , കൃഷിമന്ത്രി രാധാ മോഹൻ സിംഗ് , ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നാഗാലാൻഡിന് 131.16 കോടിയും ആന്ധ്ര പ്രദേശിന് 539.52 കോടിയുമാണ് അനുവദിച്ചത്.
അടിയന്തര സഹായമായി നേരത്തെ കേരളത്തിന് 600 കോടി അനുവദിച്ചിരുന്നു. ഇതോടെ ആകെ കേന്ദ്രസഹായം 3648.39 കോടി രൂപയായി. ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള തുകയ്ക്ക് പുറമേയാണിത്. പ്രളയ ദുരന്തത്തെ തുടർന്ന് കേന്ദ്രസർക്കാർ കേരളത്തിന് ധനസഹായം നൽകുന്നില്ലെന്ന് ആരോപിച്ച് കേരളത്തിൽ കേന്ദ്രസർക്കാരിനെതിരെ എൽ.ഡി.എഫ്- യു.ഡി.എഫ് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
എന്നാൽ പതിവുപോലെ കേന്ദ്രസംഘം സന്ദർശിച്ചതിനു ശേഷം സ്ഥിതിഗതികൾ വിശകലനം ചെയ്താണ് ധനസഹായം നൽകുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.