ആലപ്പുഴ : ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ എലിപ്പെട്ടി അരങ്ങ് തകർക്കുമ്പോൾ, ഒരു ബാങ്കു വിളികൊണ്ട് അവസരം നഷ്ടമായവർ മുഖത്തോട് മുഖം നോക്കുന്നുണ്ടായിരുന്നു.
ഒന്നാമതെത്തിയ നാടകത്തിന് സംസ്ഥാന കലോത്സവത്തിൽ അനുമതി നിഷേധിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന,കിത്താബിലെ മുക്രിയും,ബിയാത്തുവുമെല്ലാം അത് അനുഭവിക്കുകയായിരുന്നു.
ആരൊക്കെ എതിർത്താലും അവസാനം വരെയും തങ്ങളുടെ കിത്താബ് എന്ന് നാടകത്തിനു അനുമതി ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ഏവർക്കും.എന്നാൽ അതിനായി അവർ മുട്ടിയ വാതിലുകളൊന്നും തുറന്നില്ലെന്ന് മാത്രം.കഴിഞ്ഞ ദിവസമാണ് നാടകത്തിന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരിയ്ക്കും,അണിയറ പ്രവർത്തകർക്കുമൊപ്പം അഭിനേതാക്കൾ ആലപ്പുഴയിലെത്തിയത്.
മികച്ച അഭിനേതാവായി തെരഞ്ഞെടുത്ത റിയ പർവിൻ,മുക്രിയായി അഭിനയിച്ച സൂരജ്,ദേവനന്ദ,സിയാന,അർഥന,ശിഖപ്രിയ,ഊർമിക,അഷിൻ,ദേവാനന്ദ് എന്നിവരാണ് ആലപ്പുഴയിലെ കലോത്സവ വേദിയിലെത്തിയത്.പലരും കുട്ടികളെ അഭിനന്ദിക്കാനായി എത്തിയിരുന്നു.
കിത്താബിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകളും രംഗത്തെത്തിയതോടെയാണ് നാടകത്തിനു പിന്നീട് അനുമതി നിഷേധിച്ചത്.
മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയിൽ വാങ്ക് നൽകാൻ അനുവദിക്കുന്നില്ല എന്ന ചോദ്യമായിരുന്നു നാടകത്തിന്റെ പ്രമേയം.
പുരുഷന്മാർക്ക് സ്വർഗത്തിൽ ഹൂറികൾ ഉള്ളപ്പോൾ സ്ത്രീകൾക്ക് ഹൂറന്മാർ ഇല്ലാത്തതെന്തെന്ന് നാടകത്തിലെ സ്ത്രീ കഥാപാത്രം ചോദിക്കുന്നുണ്ട്. പുരുഷന്മാരുടെ പകുതി ബുദ്ധിയേ സ്ത്രീകൾക്കുള്ളൂ എങ്കിൽ പുരുഷന്മാരുടെ പകുതി വസ്ത്രം സ്ത്രീകൾ ധരിച്ചാൽ പോരേ എന്നും ചോദ്യം ഉയർത്തുന്നുണ്ട്.
പള്ളിയിൽ സ്ത്രീകൾ ഒരുമിച്ച് വാങ്ക് കൊടുക്കുന്ന രംഗത്തോടെയാണ് നാടകം അവസാനിക്കുന്നത്. ഇതിനെതിരെ വിവിധ മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആലപ്പുഴ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ നാടകം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കുകയും ചെയ്തു.
മീശ വിവാദത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി സ്വരമുയർത്തിയവർ ആരും കിത്താബിനൊപ്പം നിൽക്കാഞ്ഞതും സ്കൂളിന് തിരിച്ചടിയായി. ആവിഷ്കാര സ്വാതന്ത്ര്യ വാദികളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതാണിതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.