അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉച്ചക്ക് ഒന്നരക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്നത് കണ്ണൂരിന്റെ ഹൃദയത്തിലേക്കാണ്.കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ആദ്യ യാത്രാ വിമാനമായ എയർ ഇന്ത്യാ എക്സപ്രസിന്റെ ഐ.എക്സ് 716 150 ഓളം യാത്രക്കാരുമായി ഉച്ചക്ക് ഒന്നരയോടെ കണ്ണൂരിന്റെ മണ്ണിലേക്ക് പറന്നു. ഏറെ ആഹ്ലാദത്തോടെ രാവിലെ പത്ത് മണിക്ക് മുൻപേ അബുദാബി വിമാനത്താവളത്തിൽ യാത്രക്കാർ എത്തിത്തുടങ്ങിയിരുന്നു.കൃത്യം 10.24 ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനത്തിന്റെ ആദ്യ ബോർഡിംഗ് പാസ് കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് മിഷാൽ എയർ ഇന്ത്യ എയർപോർട്ട് മാനേജർ ഉമയിൽ നിന്നും ഏറ്റുവാങ്ങി.
സ്വന്തം നാട്ടിലേക്ക് ആദ്യ വിമാനം കയറാൻ അബുദാബി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ സമീറയും ഭർത്താവ് സ്നേഹജനുമുണ്ടായിരുന്നു. മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ ദുബായിൽ നിന്നുള്ള സംഘവും ആദ്യവിമാനത്തിൽ യാത്രക്കായെത്തി. അബുദാബി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ആദ്യ യാത്രക്കാർക്ക് എയർ ഇന്ത്യാ എക്സ്പ്രസിന്റെ പ്രശംസാപത്രവും ഉപഹാരങ്ങളും സമ്മാനിച്ചു. കണ്ണൂരിലേക്കുള്ള ആദ്യ വിമാന യാത്ര അബുദാബി എയർപോർട് ചീഫ്പ ഓപ്പറേറ്റിങ് ഓഫീസർ അഹമ്മദ് അൽ ഷംസി ഉദ്ഘാടനം ചെയ്തു
.ചടങ്ങിൽ എയർ ഇന്ത്യാ എക്സപ്രസ് ഗൾഫ് റീജനൽ മാനേജർ മോഹിത് സെയ്ൻ, എയർപോർട്ട് മാനേജർ ഉമാദേവി, എയർഇന്ത്യാ എക്സപ്രസ് അബുദാബി ഏരിയാ സെയിൽസ് മാനേജർ പി.ച്ച് ഹരി , വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്ത ആദ്യവിമാനം പ്രാദേശിക സമയം 12.30ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി.