ലണ്ടൻ : സാമ്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ ലണ്ടൻ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി വിധി. മല്യയുടെ കൈമാറ്റത്തിനായുള്ള നടപടികൾ ആരംഭിക്കാൻ കോടതി സ്റ്റേറ്റ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മോദി സർക്കാരിന് വലിയ വിജയമാണ് വിധി സമ്മാനിക്കുന്നത്. അതേ സമയം മേൽക്കോടതിയിൽ അപ്പീൽ നൽകാൻ മല്യക്ക് 14 ദിവസം അനുവദിച്ചിട്ടുണ്ട്.
മല്യ സാമ്പത്തിക കുറ്റകൃത്യം ചെയ്തു എന്നതിന് പ്രഥമ ദൃഷ്ട്യാ തന്നെ തെളിവുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി.വിധി സിബിഐ സ്വാഗതം ചെയ്തു. എത്രയും പെട്ടെന്ന് തന്നെ മല്യയെ ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും സിബിഐ വക്താവ് പറഞ്ഞു. കേസിൽ ശക്തമായി ഇടപെടാനും തെളിവുകൾ നൽകാനും സാധിച്ചുവെന്നും സിബിഐ വ്യക്തമാക്കി.
2016 മാര്‍ച്ചിലാണ് മല്ല്യ ബ്രിട്ടണിലേക്ക് കടന്നത്. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ മല്ല്യയെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ സമീപിക്കുകയായിരുന്നു. അതേസമയം വായ്പയുടെ മുതല്‍ തിരിച്ച് നല്‍കാമെന്ന് മല്ല്യ അറിയിച്ചെങ്കിലും ബാങ്കുകള്‍ നിരസിച്ചു.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപേക്ഷ പരിഗണിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മല്ല്യ സുപ്രീംകോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.