ചെന്നൈ ; പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ച് വിവിധ പ്രതിപക്ഷ പാർട്ടികൾ രൂപംകൊടുക്കുന്ന സഖ്യം അവിശുദ്ധ സഖ്യമാണെന്ന് പറഞ്ഞ മോദി വ്യക്തിപരമായ അതിജീവനം മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
വീഡിയോ കോൺഫറൻസിങ്ങിലൂടെ ചെന്നൈ സെൻട്രൽ, നോർത്ത്, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ മണ്ഡലങ്ങളിലെ ബൂത്ത് തല പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പത്തുനിറഞ്ഞ വംശങ്ങളുടെ സഖ്യത്തിന്റെ പൊള്ളത്തരം ജനങ്ങൾക്കു തിരിച്ചറിയാനാകണം.പ്രതിപക്ഷ വിശാല സഖ്യത്തിലെ പ്രധാന പാർട്ടി തെലുങ്കു ദേശമാണ്. അത് കോൺഗ്രസിന്റെ വലതുപക്ഷ സ്വഭാവത്തിൽ പ്രതിഷേധിച്ചാണ് എൻ.ടി.രാമറാവു രൂപീകരിച്ചതു തന്നെ. ഇപ്പോള്‍ ആ പാർട്ടിയ്ക്കാണ് കോൺഗ്രസുമായി ചേരാൻ ഏറ്റവും താൽപര്യം.ആശയബന്ധിതമായി യാതൊരു അടിത്തറയുമില്ലാത്തതാണ് ഈ സഖ്യം.
സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപംകൊടുത്ത പല പാർട്ടികളുമുണ്ട്.പക്ഷേ ലോഹ്യ കോൺഗ്രസിനും അതിന്റെ ആശയങ്ങൾക്കും എതിരായിരുന്നെന്ന് അവർ ഓർക്കുന്നില്ല. ഒരു പാർട്ടിയേയും വെറുതെ വിടാൻ കോൺഗ്രസ് ഉദ്ദേശിച്ചിട്ടിലെന്നും അദ്ദേഹം പറഞ്ഞു.