തിരുവനന്തപുരം: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന അയ്യപ്പ ജ്യോതി ഭക്തജന പങ്കാളിത്തം കൊണ്ട് ഒരു ചരിത്ര സംഭവമായി മാറിക്കഴിഞ്ഞുവെന്ന് ശബരിമല കർമ്മ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്ജെആർ കുമാർ. ഇതുവരെ കിട്ടിയ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാകുന്നത് പങ്കെടുക്കുമെന്ന് ഉദ്ദേശിച്ചിരുന്നതിന്റെ പതിൻ മടങ്ങ്, ഏകദേശം 21 ലക്ഷം, ഭക്തജനങ്ങളാണ് പങ്കെടുത്തത്. 310 സ്ഥലങ്ങളിൽ ഇതിനോടനുബന്ധിച്ച് പ്രധാന നേതാക്കൾ പങ്കെടുത്ത യോഗങ്ങളും നടന്നു. കേരളത്തിനു പുറത്ത് ഏകദേശം 11 സംസ്ഥാനങ്ങളിലും ഭക്തജനങ്ങൾ അയ്യപ്പ ജ്യോതി തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ ജ്യോതിയുടെ വിജയം കണ്ട് വിറളി പൂണ്ട മാർക്സിസ്റ്റ് പാർട്ടി ഗുണ്ടകൾ പല സ്ഥലങ്ങളിലും അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഭക്തന്മാരെ അതിക്രൂരമായി മരദ്ദിക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
പയ്യന്നൂർ അടുത്ത് പെരുമ്പ, കണ്ണൂർ – കാസർകോഡ് അതിർത്തിയായ കാലിക്കടവ്, കരിവെള്ളൂർ, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂർ എന്നീ പ്രദേശങ്ങളിൽ വ്യാപകമായ അക്രമം നടന്നിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും, 3 കുട്ടികളും ഉൾപ്പടെ 31 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 60 പേർക്ക് പലതരത്തിലുള്ള പരിക്ക് പറ്റിയിട്ടുണ്ട്. പല സ്ഥലങ്ങളിലും മടങ്ങിപ്പാകുന്ന വാഹനങ്ങൾ തകർക്കുകയും ബോംബേറ് നടത്തുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്.
പാർട്ടി ഗ്രാമങ്ങളിൽ നിന്നും വ്യാപകമായി ഭക്തജനങ്ങൾ അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാൻ എത്തിയതാണ് മാർക്സിസ്റ്റ് പാർട്ടിയെ പ്രകോപിപ്പിച്ചത്. പക്ഷേ അക്രമം വകവെക്കാതെ എല്ലാ പ്രദേശങ്ങളിലും ഭക്തജനങ്ങൾ അണമുറിയാതെ ജ്യോതിയിൽ പങ്കെടുത്തു വിജയിപ്പിച്ചു.
അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത ഭക്തജനങ്ങൾക്ക് നേരെ ഉണ്ടായ അതിക്രൂരമായ അക്രമത്തിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി നാളെ പ്രതിഷേധ ദിനമായി ആചരിക്കാൻ ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ പ്രകടനങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.