ന്യൂഡല്‍ഹി: മേഘാലയയില്‍ സായ്പുങ്ങിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യോമസേനയും. ഏഴ് ഹൈപവര്‍ പമ്പുകളും വഹിച്ചു കൊണ്ടുള്ള വ്യോമസേനയുടെ വിമാനം വെള്ളിയാഴ്ച ഗുവാഹത്തി വിമാനത്താവളത്തില്‍ ഇറങ്ങി. ഇവിടെ നിന്ന് റോഡ് മാര്‍ഗം പമ്പുകള്‍ ലുംതാരിയിലെ കല്‍ക്കരി ഖനിയിലേക്ക് കൊണ്ടുപോകും. ലോക്ഹീട് മാര്ട്ടിന് സി-130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണ് ഉപകരണങ്ങള്‍ എത്തിക്കുന്നതിനായി ഉപയോഗിച്ചത്.
ശക്തിയേറിയ പമ്പുകള്‍ അപകട സ്ഥലത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കന്‍ ജയ്ന്തില ഹില്‍സ് ജില്ല കമ്മീഷണര്‍ മേഘാലയ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ബംഗാളിലെ അസന്‍സോള്‍, ജാര്‍ഖണ്ഡിലെ ധന്‍ബാദ് എന്നിവിടങ്ങളില്‍ നിന്നാണ് കോള്‍ ഇന്ത്യയുടെ പമ്പുകള്‍ എത്തിച്ചത്.
ചെറിയ പമ്പുകളാണ് ആദ്യം ഇവിടെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത് ഫലപ്രദമാകാതെ വന്നതോടെയാണ് വലിയ പമ്പുകള്‍ എത്തിച്ചത്. 10 പമ്പുകളുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 20 അംഗ സംഘവും ഗുവാഹത്തിലെത്തിയിട്ടുണ്ട്.
രക്ഷാ പ്രവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി സംസ്ഥാനത്തുണ്ടായ പ്രളയത്തിലാണ് ഖനികളിലെ മണ്ണ് ഇടിഞ്ഞു തൊഴിലാളികൾ കുടുങ്ങിയത്. ശക്തമായ മഴയും പുക മഞ്ഞും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിലും 24 മണിക്കൂറിനുള്ളിൽ എല്ലാ തൊഴിലാളികളെയും പുറത്തുകൊണ്ടുവരമെന്നാണ് വ്യോമസേനയുടെ വിലയിരുത്തൽ