അബുദാബിയിൽ നിന്ന് കാണാതായ നീലേശ്വരം സ്വദേശിയെ സൗദി അൽ അഹ്സ ആശപത്രിയിൽ കണ്ടെത്തി നീലേശ്വരം പാലായിയിൽ ഹാരിസ് പൂമാടത്ത്(28 ) നെ കഴിഞ്ഞ മാസം ഡിസംബർ എട്ടാം തിയ്യതി മുതൽ അബുദാബിയിൽ നിന്നും കാണാതായതായി വാർത്താ മാധ്യങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. അബുദാബി ഹംദാൻ സ്ട്രീറ്റിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹാരിസ്. ഡിസംബർ മാസത്തിൽ നടന്ന സഹോദരീ പുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാൻ കമ്പനിയോട് ലീവ് ചോദിച്ചിരുന്നു. അത് കിട്ടാതെ വന്നപ്പോൾ വിസ ക്യാൻസലാക്കിത്തരാൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പതിനഞ്ചു ദിവസം കാത്തിരിക്കാനാണ് കമ്പനി അറിയിച്ചത് . പിന്നീട് ഹാരിസ് നടന്നു സൗദി ബോർഡറിലെത്തി. രേഖകളില്ലാതെ സൗദി അതിർത്തി കടന്ന ഹാരിസിനെ അതിർത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു അൽ അഹ്സ സെന്റർ ജയിലിനു കൈമാറി. രേഖകളില്ലാതെ സൗദിയിലേക്ക് നുഴഞ്ഞു കയറി എന്നതാണ് ഇവിടെയുള്ള കേസ്. ഏകദേശം ഒരു മാസമാകുന്നു അൽ അഹ്സ സെന്റർ ജയിൽ ഹാരിസ് എത്തിയിട്ട്. ജയിലിൽ ആഹാരത്തോടു വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത കാണുകയും ചെയ്തപ്പോൾ ജയിൽ അധികൃതർ ചികിത്സക്കായി ഹാരിസിനെ ഇന്ന് രാവിലെ അൽഅഹ്സ ഹോസ്പിറ്റലിലേക്ക് മാറ്റി. വിവരമറിഞ്ഞു അൽ കോബാറിൽ നിന്നും ഹാരിസിന്റെ മാതൃ സഹോദരീ പുത്രൻ നീലേശ്വരം സ്വദേശി ശിഹാബ് പൂമാടവും മറ്റൊരു ബന്ധുവായ ജുനൈദ് കാഞ്ഞങ്ങാടും അൽ അഹ്സയിലെ സാമൂഹ്യ പ്രവർത്തകൻ നാസർ മദനിയുടെ സഹായത്തോടെ ആശുപത്രിയിലെ വാർഡിൽ പോയി ഹാരിസിനെ കണ്ടു സംസാരിച്ചു. ഹാരിസിനെ നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ അൽ അസ്ഹയിലെ ഐ സി എഫ് പ്രവർത്തകരും, അബുദാബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥരും സ്വീകരിച്ചു വരികയാണ്.