മുംബൈ: മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും വികസനമെത്തിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് സാമ്പത്തിക സംവരണ ബിൽ ഊർജ്ജം നൽകുമെന്നും മോദി വ്യക്തമാക്കി.
ആസാം ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതായിരിക്കും പൗരത്വ ഭേദഗതി ബില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ ഷോലാപൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുന്നു അദ്ദേഹം. മഹാരാഷ്ട്രയുടെ വിവിധ വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.
മുന്നാക്ക സാമ്പത്തിക സംവരണ ബിൽ ഇന്നലെ ലോക് സഭ പാസാക്കിയിരുന്നു. 323 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ മൂന്ന് പേർ എതിർത്തു. അണ്ണാ ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസും സിപിഎമ്മും അനുകൂലമായി വോട്ട് ചെയ്തു. മുസ്ലീം ലീഗ് എതിർക്കുകയും ചെയ്തിരുന്നു.
എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. സര്‍ക്കാര്‍ ഉദ്യോഗങ്ങള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സംവരണം നല്‍കുക. ആകെ സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.