കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കൊൽക്കത്തയിൽ നടത്തുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ റാലിയിൽ പങ്കെടുക്കില്ലെന്ന് ഇടത് പാർട്ടികൾ. ജനുവരി 19 നാണ് റാലി നടക്കുക.മമത ഭരണത്തിൽ പാർട്ടി പ്രവർത്തകർ നേരിടുന്ന അക്രമങ്ങളും മർദ്ദനങ്ങളും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതിനെ തുടർന്നാണ് പാർട്ടി റാലിയിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നേരേ പോലും ആക്രമണങ്ങൾ നടന്നത് സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം റാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയോ , മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിയോ പങ്കെടുക്കില്ല. പ്രതിനിധിയായി കോൺഗ്രസ് ലോക്സഭ നേതാവ് മല്ലികാർജുൻ ഖാർഗെ ആണ് പങ്കെടുക്കുന്നത്. റാലിയിൽ സംസ്ഥാനത്തെ നേതാക്കളെ വിളിക്കാതിരുന്നതിനാൽ കോൺഗ്രസ് സംസ്ഥാന ഘടകം അസ്വസ്ഥരാണ് . ഇവരുടെ ആവശ്യ പ്രകാരമാണ് സോണിയയും രാഹുലും പങ്കെടുക്കാത്തതെന്നും സൂചനയുണ്ട്.
എന്നാൽ സംസ്ഥാനത്ത് ശക്തമായ മുന്നേറ്റം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. തെരഞ്ഞെടുപ്പിൽ പകുതിയോളം സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. പാർട്ടിയുടെ സമ്മേളനങ്ങളും റാലികളും മമത സർക്കാർ വിലക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്. രഥയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുകയാണിപ്പോൾ ബിജെപി.