ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്തുകേസില്‍ ഡല്‍ഹിയില്‍ പിടിയിലായവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് പോലീസ്. മനുഷ്യക്കടത്തില്‍ ആറുകോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് വിവരം. മുനമ്പം വഴി ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ച് പോകാനാകാതെ തിരികെ ഡല്‍ഹിയിലെത്തിയ ദീപക്, പ്രഭു എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മനുഷ്യക്കടത്തിലെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ നിരവധി നിര്‍ണായക വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്.
മുനമ്പത്തു നിന്നും ന്യൂസിലാന്റിലേക്ക് കടത്താന്‍ ഓരോ ആളുകളില്‍ നിന്നും ഒന്നരലക്ഷം രൂപ വാങ്ങിയതായാണ് ദീപക്കിന്റെ മൊഴി. ബോട്ടില്‍ 200ലധികം പേരെ കൊണ്ടുപോയതായാണ് വ്യക്തമായിട്ടുള്ളത്. വെള്ളിയാഴ്ച പിടിയിലായ ഇരുവരെയും ഡല്‍ഹി പോലീസിന്റെ സഹായത്തോടെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം അംബേദ്കര്‍ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു. മനുഷ്യക്കടത്തില്‍ ആകെ ആറുകോടിയോളം രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ന്യൂസിലാന്റിലേക്ക് പോകാന്‍ തയ്യാറായി പ്രഭു മുനമ്പത്തെത്തിയിരുന്നു. പിടിയിലായ ദീപക്കിന്റെ ഭാര്യയും,കുട്ടികളും മുനമ്പത്തു നിന്നും ബോട്ടില്‍ തിരിച്ച സംഘത്തിലുണ്ട്. തിരക്കുകാരണം മുനമ്പത്തു നിന്നും ബോട്ടില്‍ കയറാനാകാതെ ഡല്‍ഹിയിലേക്ക് മടങ്ങിയവരാണ് ദീപക്കും പ്രഭുവും.
അതേസമയം മനുഷ്യക്കടത്തു കേസിലെ മുഖ്യ സൂത്രധാരന്‍ തമിഴ്നാട് സ്വദേശി ശ്രീകാന്തന് സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഉള്ളതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. മനുഷ്യക്കടത്തിലൂടെ ലഭിച്ച പണമാണോ ഇതെന്നും കണ്ടെത്തേണ്ടതുണ്ട്. എറണാകുളം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി സോജന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.