ന്യൂഡൽഹി: 2014 പൊതുതെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നുവെന്ന് ആരോപണവുമായി ഹാക്കർ എന്നവകാശപ്പെടുന്നയാൾ രംഗത്ത്. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഹൈദരാബാദ് സ്വദേശിയായ സയിദ് ഷൂജയാണ് ലണ്ടനിൽ വാർത്താ സമ്മേളനം നടത്തി ഇക്കാര്യം ആരോപിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിൽ ഹാക്കിംഗ് നിർത്തി വച്ചിരുന്നുവെന്നും അതിനാലാണ് ആപ്പ് അധികാരത്തിലെത്തിയതെന്നും ഇയാൾ ആരോപിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും പത്രസമ്മേളനത്തിലുണ്ടായിരുന്നു.
പല സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് മെഷീനിൽ തിരിമറി നടത്തിയിട്ടുണ്ടെന്നും ഹാക്കിംഗിനായി ചില രാഷ്ട്രീയ പാർട്ടികൾ തന്നെ സമീപിച്ചിരുന്നുവെന്നും സയിദ് ഷൂജ ആരോപിക്കുന്നു. വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നുന്ന ദൃശ്യങ്ങളും ഷൂജ പുറത്തുവിട്ടു.
എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ കയ്യിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന മെഷീനുകൾ പുറത്തൊരാൾക്ക് ലഭിക്കുക എന്നത് അസാധ്യമാണ്. അപ്പോൾ ഇയാൾ പ്രദർശിപ്പിച്ചത് ഏത് മെഷീനാണെന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.
നേരത്തെ, വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന ആരോപണം ഉയർന്നപ്പോൾ തന്നെ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിരുന്നു. കൂടാതെ ആരോപണം ഉന്നയിക്കുന്നവർക്ക് ഇക്കാര്യം തെളിയിക്കുന്നതിനായി കമ്മീഷൻ അവസരം നൽകിയിരുന്നു. എന്നാൽ ആരോപണം ഉന്നയിച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഇത് തെളിയിക്കാനായിരുന്നില്ല.