വാഷിംഗ്ടൺ : കോകം ഈ വർഷം നേരിടാൻ പോകുന്ന പത്തു പ്രധാന ഭീഷണികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ഈ ഭീഷണികളെ കൃത്യമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദശലക്ഷങ്ങളുടെ ജീവൻ അപകടത്തിലാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വായു മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും : ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി മലിനീകരണം വായു മലിനീകരണമാണ്. വായുവിലുള്ള സൂഷ്മജീവികൾ ശ്വാസകോശത്തെയും ഹൃദയത്തേയും തലച്ചോറിനേയും ബാധിച്ചേക്കാം. ഇത് കാരണമുണ്ടാകുന്ന രോഗങ്ങൾ വർഷം 70 ലക്ഷം പേരെ കൊന്നൊടുക്കുന്നു
സാംക്രമികമല്ലാത്ത രോഗങ്ങൾ : പകർച്ച വ്യാധികളല്ലാത്ത പ്രമേഹം , അർബുദം, ഹൃദയ രോഗങ്ങൾ എന്നിവയാണ് ലോകത്തുള്ള 70 ശതമാനത്തോളം മരണങ്ങൾക്ക് കാരണമാകുന്നത്. 41 ദശലക്ഷം പേർ ഇക്കാരണങ്ങൾ കൊണ്ട് മരിക്കുന്നുണ്ട്.
ഇൻഫ്ലുവൻസ : മഹാമാരിയായി ഇൻഫ്ലുവൻസ രോഗം ഇനിയും വരാൻ സാദ്ധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ.
മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾ ( പ്രകൃതി ദുരന്തങ്ങൾ – പലായനം തുടങ്ങിയവ ) : ലോകജന സംഖ്യയുടെ 22 ശതമാനത്തോളം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും ജീവസന്ധാരണ പ്രശ്നങ്ങളും നേരിടുന്നുണ്ട്. വെള്ളപ്പൊക്കം, വരൾച്ച , ക്ഷാമം തുടങ്ങിയ പ്രശ്നവും പലായനവും പ്രധാന വെല്ലുവിളിയാണ്.
രോഗാണു പ്രതിരോധം : മരുന്നുകൾക്കെതിരെയുള്ള രോഗാണുക്കളുടെ പ്രതിരോധ ശേഷി മനുഷ്യന് വലിയ വെല്ലുവിളിയാണ്. ബാക്ടീരിയ , പരാദങ്ങൾ , വൈറസ് , ഫംഗസ് തുടങ്ങിയവയ്‌ക്ക് മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ് ന്യൂമോണിയ , ക്ഷയം , ഗൊണേറിയ തുടങ്ങിയ രോഗങ്ങളെ ചികിത്സിച്ചു മാറ്റുന്നതിന് വെല്ലുവിളി ഉയർത്തുന്നു.
എബോള തുടങ്ങിയ പകർച്ചവ്യാധികൾ : എബോള മുതലായ പകർച്ച വ്യാധികൾ മനുഷ്യർക്ക് വലിയ ഭീഷണി ഉയർത്തുന്നു.ഈയടുത്ത് കോംഗോയിൽ പടർന്ന് പിടിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു.
ദുർബ്ബലമായ പ്രാഥമികാരോഗ്യ സംവിധാനം : പല രാജ്യങ്ങൾക്കും ദുർബ്ബലമായ പ്രാഥമികാരോഗ്യ സംവിധാനമാണ് നിലവിലുള്ളത്.അവികസിത രാജ്യങ്ങളിൽ ഇതിനുള്ള പണമുണ്ടാകില്ല. ഇത് വലിയ ഭീഷണിയാണ്.
വാക്സിൻ വിരുദ്ധത : മഹാരോഗങ്ങൾക്കെതിരെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനോട് പുറം തിരിഞ്ഞു നിൽക്കുന്നത് മറ്റൊരു ഭീഷണിയാണ്. വാക്സിൻ കൊണ്ട് തടയാൻ കഴിയുന്ന രോഗങ്ങൾ തിരിച്ചു വരാൻ ഇത് കാരണമാകുന്നു.
ഡെങ്കി : കൊതുക് പരത്തുന്ന രോഗമായ ഡെങ്കി ലോകജനതയ്‌ക്ക് വൻ ഭീഷണിയാണുയർത്തുന്നത്. ഡെങ്കി ബാധിച്ചവരിൽ ഇരുപത് ശതമാനം പേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് വലിയൊരു ഭീഷണിയായി ഉയർന്നു വരുന്നുണ്ട്. ലോക ജനസംഖ്യയിൽ 40 ശതമാനത്തോളം പേർ ഇത് ബാധിക്കാൻ സാദ്ധ്യതയുള്ളവരാണ്.
എയ്ഡ്സ് : എച്ച്.ഐ.വി പ്രതിരോധം വിജയകരമായി മുന്നേറുന്നുണ്ടെങ്കിലും എല്ലാവർഷവും പത്ത് ലക്ഷം പേരെയെങ്കിലും കൊന്നൊടുക്കാൻ ഈ രോഗത്തിനു കഴിയുന്നുണ്ട്. സ്വയം പരിശോധന സാദ്ധ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന















