‘ഞാന്‍ ത്രികക്ഷികളുടെ ഭിക്ഷാംദേഹിയായി വന്നവനല്ല . എന്റെ ജനങ്ങളോട് സംസാരിക്കാന്‍ എനിക്കാരുടേയും അനുമതിപ്പത്രം ആവശ്യമില്ല ‘ എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ചത് 1942 മെയ് മാസത്തിലാണ് . പ്രഖ്യാപിച്ചതാകട്ടെ ലോകത്തെ കിടുകിടാ വിറപ്പിച്ച , എതിര്‍ശബ്ദങ്ങളെ അസഹനീയമായിക്കണ്ട ഏകാധിപതിയായ ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ നിന്നും…
കാലു പിടിച്ചായാലും കഴുത്തു വെട്ടിയായാലും ഭാരതം സ്വതന്ത്രമാകണം എന്ന് മാത്രമാണ് ആ ദേശസ്നേഹി ആഗ്രഹിച്ചത്. അതിനാരോടും സഖ്യമുണ്ടാക്കാന്‍ തയ്യാറായിരുന്നു . പക്ഷേ ആരുടേയും ആധിപത്യം അംഗീകരിച്ചതുമില്ല .
ജപ്പാന് കാരോടൊപ്പം സഹകരിക്കുമ്പോഴും അവരുടെ സമഗ്രാധിപത്യ പ്രവണതകളെപ്പറ്റി അദ്ദേഹത്തിനറിയാമായിരുന്നു . ഒരിക്കല്‍ ജപ്പാന് കാരുടെ ആത്മാര്‍ത്ഥതയെപ്പറ്റി ഒരു രഹസ്യ യോഗത്തില്‍ സംശയം പ്രകടിപ്പിച്ചതിന് അന്ന് ഐ എന്‍ എ കേഡറും പിന്നീട് മലയാളത്തിലെ തന്നെ പ്രമുഖ എഴുത്തുകാരനും നടനുമായി മാറിയ എന്‍ എന്‍ പിള്ളയോട് സുഭാഷ് തറപ്പിച്ച് പറഞ്ഞത് ഇങ്ങനെയാണ്
ഒരു തോക്കുകൊണ്ട് മുന്നോട്ട് മാത്രമല്ല തിരിഞ്ഞു നിന്നും വെടിവെക്കാം.
മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ അദ്ദേഹം തയ്യാറായിരുന്നു . അസാമാന്യമായ ചങ്കൂറ്റവും അസാധാരണമായ പ്രവര്‍ത്തന മികവും ഒപ്പം ഏത് അലസഹൃദയനേയും ഉടനടി സജ്ജമാക്കുന്ന പ്രസംഗശൈലിയും . സുഭാഷ് ബോസ് ഭാരത സ്വാതന്ത്ര്യ സമരത്തെ മാറ്റിമറിച്ചതില്‍ അത്ഭുതമൊന്നുമില്ല .
1897 ല്‍ ഒഡിഷയിലെ കട്ടക്കില്‍ പ്രശസ്തമായ കുടുംബത്തില്‍ ജനനം . കുട്ടിക്കാലത്ത് താനത്ര വലിയ സംഭവമൊന്നുമായിരുന്നില്ലെന്ന് സുഭാഷ് ബോസ് അപൂര്‍ണമായ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട് . ചെറുപ്പകാലത്ത് ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി വായിച്ച സ്വാമി വിവേകാനന്ദനെ പുസ്തകങ്ങള്‍ സുഭാഷ് ബാബുവിനെ ശക്തമായി തന്നെ സ്വാധീനിച്ചു. തന്റെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും വിവേകാനന്ദനില്‍ മറുപടി കണ്ടെത്തിയ സുഭാഷ് വിവേകാനന്ദ വാണിയുടെ കടുത്ത ആരാധകനായി മാറി .
വിവേകാനന്ദനില്‍ നിന്ന് ശ്രീരാമകൃഷ്ണപരമഹസംസനിലേക്കും അന്വേഷണം ചെന്നെത്തി . ആത്മീയ ദാഹം ശമിപ്പിക്കാന്‍ ഗുരുവിനെ അന്വേഷിച്ച് നടന്ന അദ്ദേഹത്തിന് പക്ഷേ നിരാശയായിരുന്നു ഫലം . പടിഞ്ഞാറിന്റെ ചാരത്തില്‍ നിന്ന് ഭാരതത്തിന്റെ പുനര്‍ജ്ജന്മം കാംക്ഷിച്ച് വിപ്ളവത്തിനിറങ്ങി പിന്നീട് ആത്മീയതയുടെ ഉന്നത ശൃംഗങ്ങളിലേക്ക് ഉള്‍വലിഞ്ഞ അരവിന്ദ ഘോഷായിരുന്നു പിന്നീട് സുഭാഷിനെ സ്വാധീനിച്ചത് .
ഐ സി എസ് പരീക്ഷയില്‍ ഉന്നത ബിരുദം നേടിയിട്ടും ഇംഗ്ളണ്ടില്‍ വച്ച് തന്നെ അത് ഉപേക്ഷിച്ച് സമരപാതയിലേക്കിറങ്ങിയ സുഭാഷ് 1921 ല്‍ ഗാന്ധിജിയെ സന്ദര്‍ശിച്ചു . ആദ്യ സന്ദര്‍ശനം നിരാശാജനകമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത് . വിപ്ളവത്തിന്റെ തീച്ചൂളയില്‍ ജ്വലിക്കാനാഗ്രഹിച്ച യുവാവിന് ഗാന്ധിജിയുടെ തണുപ്പന്‍ മട്ട് തീരെപിടിച്ചില്ല .
പിന്നീട് സി ആര് ദാസിനൊപ്പം സ്വരാജ് പാര്‍ട്ടിയില്‍ . തുടര്‍ന്ന് ജയിലറകളില്‍ മാസങ്ങളോളം . ബര്‍മയിലെ മാന്‍ഡലെ ജയിലില്‍ വച്ച് ദുര്‍ഗ്ഗാപൂജ നടത്താനുള്ള അവകാശത്തിനു വേണ്ടി പതിനഞ്ച് ദിവസം നിരാഹരസമരം നടത്തി വിജയിച്ചതിനെപ്പറ്റി അദ്ദേഹം ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.
സമരങ്ങളാണ് .. ചര്‍ച്ചാ സമ്മേളനങ്ങളല്ല ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് എന്ന് ബോസ് തറപ്പിച്ചു പറഞ്ഞു . സ്വാഭാവികമായിട്ടും ഗാന്ധിജിക്ക് അദ്ദേഹമൊരു എതിരാളിയായി . 1938 ലെ ഹരിപുര സമ്മേളനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി . തൊട്ടടുത്ത വര്‍ഷം ഗാന്ധിജിയുടെ പിന്തുണയുണ്ടായിരുന്ന പട്ടാഭി സീതാരാമയ്യയെ തോല്‍പ്പിച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഉയര്‍ന്നുവന്ന ഉപജാപങ്ങളെ തുടര്‍ന്ന് അദ്ദേഹം 1939 ല്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ച് ഫോര്‍വേഡ് ബ്ളോക്ക് രൂപീകരിച്ചു . തുടര്‍ന്ന് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു . ഇതോടെ കോണ്‍ഗ്രസ് അദ്ദേഹത്തെ മൂന്ന് വര്‍ഷത്തേക്ക് പുറത്താക്കി .
ഐതിഹാസികമായ സായുധ പോരാട്ടത്തിനുള്ള തുടക്കമായിരുന്നു അത് . 1941 ജനുവരി 17 ന് കൊല്‍ക്കത്തയിലെ വീട്ട് തടങ്കലില്‍ നിന്ന് മൗലവി സിയാനുദ്ദീന്‍ എന്ന മുസ്ളിം പുരോഹിതനായി വേഷം മാറി സുഭാഷ് ബോസ് രാജ്യം വിട്ടു. പിന്നീടൊരിക്കലും തന്റെ മഹാനായ പുത്രനെ കാണാനുള്ള ഭാഗ്യം ഭാരതഭൂമിക്കുണ്ടായില്ല .
ഇന്ത്യ അസാധാരണമായൊരു രാജ്യമാണ് . അധികാരത്തിലിരിക്കുന്നവരെക്കാള്‍ അവള് ബഹുമാനിക്കുന്നത് അധികാരം ത്യജിക്കുന്നവരെയാണ് .’
കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനു ശേഷം സുഭാഷ് ബോസ് ഭാര്യ എമിലി ഷെങ്കലിനയച്ച കത്തിലെ വരികളാണിവ . ഗാന്ധിയന്മാര്ക്ക് തന്നോട് നീരസം ഉണ്ടായിട്ടുണ്ടാകാമെങ്കിലും ജനങ്ങള്‍ ആ തീരുമാനത്തെ സ്വാഗതം ചെയ്തതായി നേതാജി പറയുന്നുണ്ട് . രാഷ്ട്രീയ വിഷയങ്ങള്‍ കുറവാണെങ്കിലും , ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അഗ്രഗണ്യനായ പോരാളിയുടെ സ്നേഹോഷ്മള മുഖങ്ങള്‍ കത്തുകളില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
ഭാരതം സ്വതന്ത്രമാകുന്നത് വരെ താന്‍ നൈഷ്ഠിക ബ്രഹ്മചര്യം പാലിക്കും എന്നായിരുന്നു സുഭാഷ് ബോസിന്റെ പ്രതിജ്ഞ . എന്നാല്‍ അത് നിറവേറ്റാന്‍ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യ സ്വഭാവത്തെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു.
നേതാജിയുടെ തിരോധാനം ഇന്നുമൊരു കടങ്കഥയായി തുടരുന്നു . 1945 ആഗസ്റ്റ് 18 നു സെയ്ഗോണില്‍ നിന്ന് ടോക്കിയോയിലേക്ക് പറക്കുന്നതിനിടെ തായ്ഹോക്കു വിമാനത്താവളത്തില്‍ തകര്‍ന്നു വീണ വിമാനത്തില്‍ സുഭാഷ് ബോസ് ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. കൂടെയുണ്ടായിരുന്ന ഐ എന്‍ എ ചീഫ് ഓഫ് സ്റ്റാഫ് ഹബീബ് റഹ്മാന് പൊള്ളലേറ്റെങ്കിലും രക്ഷപ്പെടുകയായിരുന്നത്രെ . തായ്ഹോക്ക് സൈനിക ആശുപത്രിയില്‍ വച്ച് രാത്രി ഒന്‍പതരയോടെ അദ്ദേഹം മരിച്ചുവെന്നാണ് പറയപ്പെടുന്നത് .
ഹബീബ് ഞാന്‍ മരിക്കുകയാണ് .. എന്റെ നാട്ടുകാരോട് പറയണം അവസാന ശ്വാസം വരെ ഞാന്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയെന്ന് .. അടുത്തു തന്നെ ഭാരതം സ്വതന്ത്രമാകും . എന്റെ രാജ്യം നീണാള്‍ വാഴട്ടെ
എന്നായിരുന്നുവത്രെ ഹബീബ് റഹ്മാനോട് അദ്ദേഹം പറഞ്ഞ അന്ത്യ സന്ദേശം ..
എന്തായാലും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിന്റെ ദുരൂഹതകള്‍ ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല .
ഒരു കാര്യമുറപ്പാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് ഒരിക്കലും ഒളിവില്‍ അടങ്ങിയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല. മാതൃഭൂമിയോടുള്ള അടങ്ങാത്ത അഭിനിവേശത്തെ വര്‍ഷങ്ങളോളം തടഞ്ഞു നിര്‍ത്തി അങ്ങനെയിരിക്കാന്‍ സുഭാഷിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ കടുത്ത എതിരാളികള്‍ പോലും വിശ്വസിക്കില്ല ..
അപ്പോള്‍ പിന്നെ എന്തായിരിക്കും സത്യം ? .. കാലം തെളിയിക്കട്ടെ ..