ഭീംസൺ ജോഷിയും ലതാമങ്കേഷ്ക്കറും ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തിന് വീണ വായിച്ച ചെറുപ്പക്കാരൻ, സോഫ്റ്റവെയർ എഞ്ചിനീയറായി ഒറാക്കിൾ കോർപറേഷനിൽ ജോലിചെയ്ത ആ യുവാവ് അധികം വൈകാതെ തിരിച്ചറിഞ്ഞു തന്റെ മേഖല സംഗീതമാണ്,ആ വഴിയിലൂടെയാണ് താൻ സഞ്ചരിക്കേണ്ടതെന്ന്.
പാലക്കാട് നിന്നുള്ള അയ്യർ കുടുബാംഗമായ ശങ്കർ മഹാദേവൻ, ജനിച്ചതും വളർന്നതും മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ചെമ്പൂരിലാണ്. യുവ ഗായകര്‍ക്കു പ്രചോദനമാകുന്ന ആ ജീവിത കഥ തുടങ്ങിയത് ‘ ബ്രീത്ത് ലസ്‘ എന്ന സംഗീത ആൽബത്തിലൂടെയാണ്.
എ ആർ റഹ്മാനുമായുള്ള ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ” എന്ന ചിത്രത്തിലെ ഗാനാലാപനത്തിന് ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരമാണ് പിന്നണി ഗായകനെന്ന നിലയിൽ ശങ്കറിന് ലഭിക്കുന്ന ആദ്യ പുരസ്കാരം.മൂന്ന് തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‍കാരവും രണ്ട് തവണ മികച്ച സംഗീത സംവിധായകനുള്ള പുരസ്‍കാരവും ശങ്കര്‍ മഹാദേവന് ലഭിച്ചു. മികച്ച ഗായകനുളള കേരള സംസ്ഥാന പുരസ്‍കാരവും ശങ്കര്‍ മഹാദേവൻ നേടി.
ഇപ്പോഴിതാ രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ പദ്മശ്രീയും തേടിയെത്തിയിരിക്കുന്നു. ‘ നല്ല സംഗീതം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തമാണ് ഇനി ഞാൻ നിറവേറ്റേണ്ടത് ‘ പദ്മശ്രീ അവാർഡിനെ കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇതാണ്.കൂടുതൽ തിളക്കത്തോടെ സംഗീതത്തിന്റെ വഴിയിൽ ശങ്കർ മഹാദേവൻ എന്ന പ്രതിഭയെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.