അബുദാബിയിൽ ഇനി മുതൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാതെ വാഹനം വേഗത്തിലോടിച്ചാൽ 500 ദിർഹവും 6 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും. കാൽനടയാത്രികർക്ക് അനുവദിച്ച സ്ഥലത്ത് വാഹനം നിർത്തിയാൽ 500 ദിർഹം പിഴ ചുമത്തും. റോഡ് മുറിച്ച് കടക്കുന്നവർക്ക് ഭീഷണിയുയർത്തി വാഹനങ്ങൾ നിർത്തുകയോ, അവരുടെ സുഗമമായ മാർഗത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയോ ചെയ്താൽ 400 ദിർഹമാണ് പിഴ. റോഡരികിലെ കല്ല് പാകിയ സ്ഥലത്ത് വാഹങ്ങൾ നിർത്തിയാൽ 400 ദിർഹം പിഴ ചുമത്തും. കാൽനട യാത്രികർക്കായി മേൽപ്പാലങ്ങളും ടണലുകളും നിർമ്മിച്ച് സുരക്ഷയുറപ്പാക്കും. കാൽനടയാത്രക്കാർക്ക് പ്രാമുഖ്യം നൽകാത്തതിനാലാണ് കൂടുതൽ വാഹനാപകടങ്ങളും നടന്നിരിക്കുന്നത് എന്ന് പഠനത്തിൽ വ്യക്തമായതിന്റെ പശ്ചാത്തലത്തിൽ ആണിത്. വാഹന ഉപയോക്താക്കൾ വേഗം കുറച്ച് നടന്നുപോകുന്നവർക്ക് വഴിയൊരുക്കണമെന്ന് പോലീസ് നിർദേശിച്ചു. അനുവദനീയമായ സ്ഥലങ്ങളിൽക്കൂടി മാത്രമേ റോഡ് മുറിച്ച് കടക്കാൻ പാടുള്ളുവെന്ന് കാൽനടയാത്രികർക്കും പോലീസ് മുന്നറിയിപ്പുണ്ട്.നിയമ ലംഘകരെ കണ്ടെത്താനായി കാൽനടയാത്രികർക്ക് റോഡ് മുറിച്ച് കടക്കാനുള്ള ഭാഗങ്ങളിലും സ്കൂളുകൾക്ക് സമീപവും പോലീസ് പുതിയ റഡാർ സ്ഥാപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലൂടെ കാൽനടയാത്രികർക്ക് മുൻഗണന ഉറപ്പാക്കുന്ന വിധത്തിലാണ് റഡാർ സ്ഥാപിക്കുന്നത്. നിരത്തുകളിൽ സ്ഥാപിക്കുന്ന റഡാർ സംവിധാനം ‘ഹാദർ’ രണ്ട് സ്ക്രീനുകൾ ഉൾക്കൊള്ളുന്നതാണ്. ഒന്ന് വാഹനത്തെയും ഒന്ന് കാൽനടയാത്രികന്റെയും നീക്കങ്ങൾ മനസിലാക്കാനുള്ളതാണ്. ഇതിലുള്ള ഒരു ക്യാമറ വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യും. മറ്റൊന്ന് ദൃശ്യങ്ങൾ വിലയിരുത്തും. ഇതിലെ കേന്ദ്രീകൃത യൂണിറ്റ് കാൽനടയാത്രക്കാരന്റെയും ചുറ്റുപാടുകളുടെയും ചലനങ്ങൾ മനസിലാക്കും. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ റഡാർ സ്ഥാപിക്കുന്നതിന്റെ പ്രാരംഭഘട്ടം പൂർത്തിയായതായി പോലീസ് അറിയിച്ചു.