ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പോലീസുകാരുടെ മാനസിക, ശാരീരിക സാമർഥ്യം അളക്കുന്ന മത്സരത്തിന് വേദിയാകാൻ ദുബായ് ഒരുങ്ങുന്നു. ഈ മാസം 10 മുതൽ 14 വരെ ദുബായിൽ നടക്കുന്ന യു എ ഇ സ്വാറ്റ് ചലഞ്ചിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 60 പോലീസ് ടീമുകൾ പങ്കെടുക്കും.
പോലീസ് സേനയുടെ സാമർഥ്യം, അഭിനിവേശം, ഉത്സാഹം, സംഘടിത പ്രവർത്തനം, തീവ്രത എന്നിവ മാറ്റുരക്കുന്ന വിവിധ മത്സരങ്ങളാണ് സ്വാറ്റ് ചലഞ്ചിൽ അരങ്ങേറുക. ദുബായ് ഔട്ട്ലെറ്റ് മാളിന് സമീപമുള്ള സ്വാറ്റ് വില്ലേജിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന മത്സരങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ഒത്തൊരുമയോടെ പങ്കെടുക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് ദുബായ് പോലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു. കെട്ടിടങ്ങളിൽ കുടുങ്ങി പോകുന്നവരെ രക്ഷപെടുത്തൽ, തടസ്സങ്ങൾ നീക്കൽ, പരിക്കേറ്റ സുരക്ഷാ സേനാംഗങ്ങളെ രക്ഷപെടുത്തൽ എന്നീ രംഗങ്ങളിലെ പോലീസ് സേനയുടെ മികവ് മനസിലാക്കാൻ സാധിക്കുന്ന വിവിധ മത്സരങ്ങൾ ഉണ്ടാകും.
വിവിധ പോലീസ് സേനകൾ പരസ്പരം സഹകരിക്കുന്നതിലൂടെ പ്രാഗൽഭ്യം മനസിലാക്കാനും, കൂടുതൽ മികവ് നേടാനും ഓരോ സേനക്കും സാധിക്കും വിധമാണ് മത്സര ക്രമീകരണം. ഓരോ ദിവസത്തെയും മത്സരങ്ങളിൽ വിജയിക്കുന്ന ടീമിന് 10000 യു എസ് ഡോളർ സമ്മാനം ലഭിക്കും. സ്വാറ്റ് ചലഞ്ച് ജനറൽ കോ ഓർഡിനേറ്റർ കേണൽ ഉബൈദ് ബിൻ യാറൂഫ് ആണ് വാർത്താ സമ്മേളനത്തിൽ മത്സര ക്രമീകരണം വിശദീകരിച്ചത്.