ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചെന്ന വാർത്തകൾ തെറ്റെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചിട്ടില്ലെന്നും മന്താരലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
സിആർപിഎഫ് സൈനികരെ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് കൊണ്ടുപോകണമെന്ന അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചുവെന്ന തരത്തിൽ ചില മാദ്ധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. ഇതിനെ തുടർന്ന് സൈനികർക്ക് ശ്രീനഗറിലേക്ക് പോകാന്‍ വിമാന സൗകര്യം ലഭ്യമാക്കിയിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന തരത്തിൽസാമൂഹിക മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരണങ്ങളും നടന്നിരുന്നു.
പ്രചരണം വ്യാപകമായതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ബസ് മാർഗം പോയ സൈനികർക്ക് നേരെ ഭീകരാക്രമണം ഉണ്ടാകുന്നത്. സൈനികർ സഞ്ചരിച്ച ബസിന് നേരെ ഭീകരൻ സ്ഫോടകവസ്തു നിറച്ച കാർ ഇടിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്.