ലക്നൗ: കോൺഗ്രസിന്റെ പ്രീണന നയമാണ് രാജ്യത്ത് ഭീകരവാദവും കമ്യൂണിസ്റ്റ് ഭീകരവാദവും വർദ്ധിക്കുന്നതിന് കാരണമായതെന്ന വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2014ന് മുന്‍പ് രാജ്യത്തിന്റെ സുരക്ഷ എന്നത് അന്നത്തെ സർക്കാരിനെ സംബന്ധിച്ച് ഒരിക്കലും പ്രധാന വിഷയമായിരുന്നില്ല. തീവ്രവാദം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും പ്രതികരിക്കാൻ തയ്യാറാകാതിരുന്നത് കോൺഗ്രസിന്റെ പ്രീണന നയത്തിന്റെ തുടർച്ചയായിട്ടാണെന്നും അദ്ദേഹം വിമർശിച്ചു.
” തീവ്രവാദത്തിനെതിരെയും കമ്യൂണിസ്റ്റ് ഭീകരർക്കെതിരെയും യാതൊരു നടപടിയുമെടുക്കാത്ത ഭരണകൂടമായിരുന്നു മുൻ യുപിഎ സർക്കാരിന്റെ കാലത്തേത്. ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിന് ഉൾപ്പെടെ രാജ്യം സാക്ഷിയായി. എന്നിട്ടും കോൺഗ്രസുകാർ തീവ്രവാദികൾക്കെതിരെ നടപടി സ്വീകരിച്ചില്ല. അന്നത്തെ സർക്കാരിന്റെ കാലത്ത് പാകിസ്താന് ചില രേഖകൾ കൈമാറിയത് ഒഴിച്ചാൽ വെറും നിഷ്‌ക്രിയമായ സർക്കാരാണ് അധികാരത്തിൽ ഇരുന്നതെന്ന് പറയാൻ കഴിയും.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതോടെ സാഹചര്യങ്ങളിലും മാറ്റമുണ്ടായി. തീവ്രവാദികളെ അവരുടെ താവളത്തിൽ കടന്ന് ഇല്ലാതാക്കുന്ന സർക്കാരാണ് ഇത്. പാകിസ്താനിൽ കടന്ന് മറുപടി നൽകാൻ ഇന്നത്തെ ഇന്ത്യയ്‌ക്ക് ഭയമില്ല. കമ്യൂണിസ്റ്റ് ഭീകരവാദവും അതിന്റെ അവസാന നാളുകളിലേക്ക് എത്തിയിരിക്കുകയാണ്. മൂന്നാം വട്ടവും മോദി സർക്കാർ അധികാരത്തിൽ വരുന്നതോടെ ഭീകരവാദത്തിന്റെ അടിവേരറുത്ത് മാറ്റും.
തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്ന, മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ പാകിസ്താൻ ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നരേന്ദ്രമോദിക്കെതിരായ അന്തരീക്ഷം രാജ്യത്ത് ഉണ്ടാകണമെന്ന് പാകിസ്താൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് അതിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ നിൽക്കുമ്പോൾ പാകിസ്താൻ രാഹുലിനെ പുകഴ്‌ത്തുകയാണ്. പുൽവാമ ആക്രമണത്തെ യാതൊരു മടിയുമില്ലാതെ ന്യായീകരിച്ച പാകിസ്താൻ സർക്കാരിലെ ഒരു മുൻ മന്ത്രിയാണ് രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസ് എവിടെ വിജയിച്ചാലും അത് പാകിസ്താൻ ആഘോഷമാക്കും. കാരണം ഇന്ത്യയിൽ കഴിവുകെട്ട ഒരു സർക്കാർ വരണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. കോൺഗ്രസും, ഈ രാജ്യം തകരണമെന്ന് ആഗ്രഹിക്കുന്ന നമ്മുടെ ശത്രുക്കളും ഒരുമിച്ച് നിൽക്കുകയാണെന്നാണ് ഇതിലൂടെ മനസിലാകുന്നത്. പ്രധാനമന്ത്രി വിജയിച്ചാൽ ഇന്ത്യയിൽ ദീപാവലി ആയിരിക്കും. പക്ഷേ അത് സംഭവിക്കരുതെന്ന് പാകിസ്താൻ ആഗ്രഹിക്കുന്നു. ശത്രുക്കൾ നടത്തുന്ന ഇത്തരം പ്രസ്താവനകൾ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.
സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് അവരുടെ പാതയിൽ നിന്ന് വ്യതിചലിച്ചാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. സ്വാർത്ഥ താത്പര്യങ്ങളാണ് ഇന്ന് ആ പാർട്ടിയെ നയിക്കുന്നത്. പ്രീണന നയങ്ങളിലൂടെയാണ് രാജ്യത്ത് വിഘടനവാദവും തീവ്രവാദവും എല്ലാം അതിന്റെ പാരമ്യത്തിൽ എത്തിയത്. കോൺഗ്രസ് കാലത്ത് നടന്ന അഴിമതികളാണ് കമ്യൂണിസ്റ്റ് ഭീകരവാദമെന്ന വിപത്തിനെ അതിവേഗം വളർത്തിയത്. എന്നാൽ പ്രധാനമന്ത്രിയുടെ ശക്തമായ പ്രവർത്തനങ്ങളിലൂടെ ഇതിനെയെല്ലാം ഫലപ്രദമായി തന്നെ തടയാൻ കഴിഞ്ഞുവെന്നും” യോഗി ആദിത്യനാഥ് പറയുന്നു.