പാലക്കാട്: ബിജെപിയുടെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു അമിത് ഷായുടെ പാലക്കാട്ടെ സന്ദർശനം. കോട്ടമൈതാനിയിൽ നടന്ന പേജ് പ്രമുഖ് സമ്മേളനത്തിൽ പതിനായിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് പങ്കെടുത്തത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം വലിയ പ്രാധാന്യമാണ് കേരളത്തിന് നൽകുന്നത്. ഇന്ന് പാലക്കാട് നടന്ന ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ സന്ദർശനം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കം കൂടിയായി. വരും ദിവസങ്ങളിൽ രാജ് നാഥ് സിംഗ്, സുഷമ സ്വരാജ്, നിർമ്മല സീതാരാമൻ തുടങ്ങി ബിജെപി കേന്ദ്ര നേതാക്കളുടെ വലിയ ഒരു നിര തന്നെ പ്രചാരണങ്ങൾക്കായി കേരളത്തിലേക്ക് എത്തും.
കൂടാതെ കെ.സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ ,ശോഭാ സുരേന്ദ്രൻ, എം.ടി രമേശ് തുടങ്ങി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ മേഖലകളിലായി പരിവർത്തൻ യാത്രയും ബിജെപി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുള്ള കമൽജ്യോതി എന്ന പരിപാടി, പ്രധാനമന്ത്രിയുമായി ജനങ്ങൾ സംവദിക്കുന്ന പരിപാടി, 15000 ബൂത്തുകളിൽ ബൈക്ക് റാലി തുടങ്ങി വിപുലമായ പ്രചരണങ്ങളാണ് ബി ജെ പി, കേരളത്തിൽ നടത്തുക.
ശബരിമല വിഷയം സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം, മോദി സർക്കാറിന്റെ ഭരണ നേട്ടങ്ങൾ എന്നിവയായിരിക്കും പ്രചരണങ്ങളിൽ മുഖ്യവിഷയം, കൂടാതെ മറ്റ് പാർട്ടികളിൽ നിന്ന് ഉൾപ്പെടെ നിരവധി പ്രവർത്തകരും നേതാക്കളും വരും ദിവസങ്ങളിൽ ബിജെപിയിൽ ചേരാനും സാധ്യതയുണ്ട് . ഇന്നത്തെ സമ്മേളനത്തിൽ കേരള മുൻ അഡീഷ്ണൽ ചീഫ് സെക്രട്ടറി സി.വി ആനന്ദബോസും, കോൺഗ്രസ്സ് നേതാവ് കാളിദാസനും ബി ജെ പിയിൽ ചേർന്നു.
ഇത്തവണ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനായി കേരളത്തിലേക്ക് എത്തിയ അമിത് ഷാ പ്രചാരണങ്ങൾ തകൃതിയിലാവുന്ന സാഹചര്യത്തിൽ ഇനിയും കേരളത്തിലേക്ക് എത്തും. ഇത് കൂടാതെ പ്രധാനമന്ത്രി അടക്കമുള്ളവരും കേരളത്തിൽ പ്രചാരണത്തിനെത്തും.