കുർദ്: സിറിയയിലെ ബഗൂസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കൂട്ടത്തോടെ കീഴടങ്ങുന്നു. 500ഓളം ഭീകരർ ഇതിനോടകം അറസ്റ്റിലായതായി അമേരിക്കൻ നേതൃത്വത്തിലുള്ള കുർദ് സഖ്യസേന അറിയിച്ചു. ഭീകരർക്ക് സ്വാധീനമുള്ള അവസാന മേഖലയായ ബഗൂസിൽ സഖ്യസേന വൻ മുന്നേറ്റം നടത്തുകയാണ്.
അവസാന കേന്ദ്രത്തിൽ അഭയം പ്രാപിച്ചിരിക്കുന്ന ഐഎസ് ഭീകരർ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സഖ്യസൈന്യത്തിന്റെ ആക്രമണത്തിൽ നിൽക്കക്കള്ളിയില്ലാതെ പിൻവാങ്ങുകയാണ് . ബാക്കിയായ ഭീകരരിൽ നല്ലൊരു പങ്കും വിദേശികളെന്നാണ് സൂചന.
കുർദ് വിഭാഗങ്ങളുടെ സേനയായ സിറിയൻ ഡെമോക്രാറ്റിക്ക് ഫോഴ്സാണ് ഐഎസിന് കനത്ത നാശനഷ്ടം വിതയ്ക്കുന്നത്. ഇറാഖ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന രണ്ട് ഗ്രാമങ്ങളിലേക്ക് ഐഎസിനെ ഒതുക്കിയിരിക്കുകയാണിവർ.
ഒരുകാലത്ത് ലോകത്തെ അടക്കി ഭരിക്കുമെന്ന് പ്രഖ്യാപിച്ച് എണ്ണമറ്റ ക്രൂരതകൾ ചെയ്തു കൂട്ടിയ ഐഎസിന്റെ അവസാന ശ്വാസവും നിലക്കുകയാണ്. താമസിയാതെ ഐഎസ് വിമുക്ത രാജ്യമായി സിറിയ മാറുമെന്നാണ് സഖ്യസേനയുടെ മുന്നേറ്റം നൽകുന്ന സൂചന.