തിരുവനന്തപുരം: കരമനയില്‍ അനന്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര് കൂടി പിടിയില്‍. അനീഷ്, വിനീത്, കുഞ്ഞുവാവ, വിഷ്ണു, ഹരി, അഖില്‍ എന്നിവരാണ് പിടിയിലായത്. പൂവാറില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണിവര്‍. ഇതോടെ കേസിലെ 13 പ്രതികളില്‍ 11 പേരും അറസ്റ്റിലായി. മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെല്ലാവരും മദ്യത്തിനും മയക്ക് മരുന്നിനും അടിമകളാണെന്നും, ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
അഞ്ച് പേരെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അരുണ്‍, അഭിലാഷ്, റാം കാര്‍ത്തിക് ,ബാലു, മുഹമ്മദ് റോഷന് എന്നിവരാണ് ഇന്നലെ പിടിയിലായത്. അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് പ്രതികാരത്തിലേക്ക് നയിച്ചതെന്നും പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം അനന്തുവിന്റെ കൊലപാതകത്തില്‍ പൊലീസ് ഇടപെടല്‍ വൈകിയെന്നാരോപിച്ച് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിന്മേല് സിറ്റി പൊലീസ് കമ്മീഷണര്‍ ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. അക്രമിസംഘം തട്ടിക്കൊണ്ടു പോയ അനന്തുവിനെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അരശുംമൂട് എന്ന സ്ഥലത്ത് വച്ച് രണ്ട് ബൈക്കിലായെത്തിയ നാലംഗ സംഘമാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോകുന്നത്. തട്ടിക്കൊണ്ടു പോയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം തലയോട്ടി തകര്‍ന്നാണ് അനന്തുവിന്റെ മരണമെന്നാണ് പ്രാഥമിക പോസ്ററ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. രണ്ട് കൈ ഞരമ്പുകളും മുറിച്ചനിലയിലും, തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകള്‍ ഉണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതും. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനന്തുവിനെ മണിക്കൂറുകളോളം ഭിത്തിയില്‍ ചേര്‍ത്തുവച്ച മര്‍ദ്ദിച്ചുവെന്ന് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.